ബെയ്ജിങ്: ജല ചൂഷണവും നഗര പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ വര്‍ധിച്ചുവരുന്ന ഭാരവും കാരണം ചൈനയിലെ പ്രധാന നഗരങ്ങളില്‍ പകുതിയും മുങ്ങിപ്പോകുന്നതായി പഠനം. സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് തലസ്ഥാനമായ ബെയ്ജിങും ടിയന്‍ജിനും ഉള്‍പ്പെടെയുളള നഗരങ്ങള്‍ മുങ്ങല്‍ ഭീഷണി നേരിടുന്നതായി കണ്ടെത്തിയത്. 45 ശതമാനം ഭൂപ്രദേശങ്ങള്‍ പ്രതിവര്‍ഷം മൂന്ന് മില്ലി മീറ്ററില്‍ കൂടുതലും 16 ശതമാനം പ്രദേശം പ്രതിവര്‍ഷത്തില്‍ 10 മില്ലി മീറ്ററോളവും വെള്ളത്തിനടയിലാകുന്നുതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. 2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ചൈനീസ് നഗരങ്ങളിലാണ് പഠനം നടത്തിയത്.
ആകെ പരിശോധിച്ച 82 നഗരങ്ങളില്‍ ചിലതിന്റെ വിസ്തൃതി അതിവേഗം കുറയുന്നതായി കണ്ടെത്തി. ആറില്‍ ഒരു നഗരമെങ്കിലും പ്രതിവര്‍ഷം 10 മില്ലിമീറ്ററില്‍ കൂടുതലായി വെള്ളത്തിനടിയിലാകുന്നുണ്ട്. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് കഴിഞ്ഞ നൂറ്റാണ്ടിനിടെ 3 മീറ്റര്‍ വരെയാണ് മുങ്ങിത്താഴുന്നത്. ബെയ്ജിങ്ങില്‍ സബ്വേകള്‍ക്കും ഹൈവേകള്‍ക്കും സമീപം പ്രതിവര്‍ഷം 45 മില്ലിമീറ്റര്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കണ്ടെത്തിയിട്ടുണ്ട്.