ഗാസാസിറ്റി: യുഎസ് കൈമാറിയ ഇസ്രയേലിന്റെ അംഗീകാരത്തോടെയുള്ള വെടിനിർത്തൽക്കരാറിനോട് അനുകൂലമായി പ്രതികരിച്ച് ഹമാസ്. കരാറിലെ വ്യവസ്ഥയനുസരിച്ച് ഗാസയിൽ ജീവനോടെയുള്ള 10 ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് സമ്മതിച്ചു. ഇതുസംബന്ധിച്ച മറുപടി യുഎസിനും മധ്യസ്ഥന്മാർക്കും കൈമാറി. 60 ദിവസത്തെ വെടിനിർത്തൽ ഇടവേളയ്ക്കിടെ 10 ബന്ദികൾക്കൊപ്പം മരിച്ച 18 പേരുടെ മൃതദേഹങ്ങളും കൈമാറണമെന്നാണ് യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീഫ് വിറ്റ്കോഫ് കൈമാറിയ കരടുകരാറിലെ നിർദേശം. അതിനിടെ അധിനിവേശ വെസ്റ്റ്ബാങ്കിലേക്കുള്ള വിദേശകാര്യമന്ത്രിമാരുടെ സന്ദർശനം ഇസ്രയേൽ വിലക്കിയതിനെ അറബ് രാഷ്ട്രങ്ങൾഅപലപിച്ചു.
പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മെഹമൂദ് അബ്ബാസുമായുള്ള ചർച്ചയ്ക്കായി ഈജിപ്ത്, ജോർദാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരാണ് ശനിയാഴ്ച റമള്ളയിൽ എത്താനിരുന്നത്.ഗാസയിലെ യുദ്ധത്തിൽ അന്താരാഷ്ട്ര മാനുഷികനിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്നാരോപിച്ച് സ്പാനിഷ് നഗരമായ ബാഴ്സലോണയിലെ നഗരഭരണകൂടം ഇസ്രയേലുമായുള്ള സൗഹൃദഉടമ്പടി റദ്ദാക്കി. വെള്ളിയാഴ്ച പടിഞ്ഞാറൻ സിറിയയിൽ ഇസ്രയേൽ ആക്രമണം നടത്തി. മധ്യഗാസയിൽ മരുന്നുവിതരണത്തിനായിപ്പോയ യുഎൻ ട്രക്ക് കൊള്ളയിക്കപ്പെട്ടു. സംഭവത്തെ യുഎൻ അപലപിച്ചു.





























