തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റംഗത്തെത്തന്നെ പടക്കളത്തിലിറക്കി നിലമ്പൂരിലെ മത്സരം പഴുതടച്ച രാഷ്ട്രീയപോരാട്ടമാക്കി സിപിഎം. ഉപതിരഞ്ഞെടുപ്പിനെ തുടര്‍ഭരണത്തിന്റെ വിളംബരമാക്കി മാറ്റിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി. ജൂണ്‍ ഒന്നിന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രചാരണത്തിനെത്തും. ഒരു നഗരസഭയും ഏഴുപഞ്ചായത്തുകളും ചേര്‍ന്നതാണ് നിലമ്പൂര്‍ മണ്ഡലം. ഒരു പഞ്ചായത്തില്‍ ചുരുങ്ങിയത് ഒരു പരിപാടിയിലെങ്കിലും മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എത്തുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
സിപിഎം മലപ്പുറം ജില്ലാകമ്മിറ്റിയുടെ താത്പര്യവും അഭിപ്രായവും മാനിച്ചാണ് എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം. സ്വരാജ് നിലമ്പൂരുകാരനായതിനാലും പാര്‍ട്ടിയുടെ ശ്രദ്ധേയ യുവമുഖമായതിനാലും വലിയ വിജയപ്രതീക്ഷയിലാണ് സിപിഎം. വര്‍ഗബഹുജനസംഘടനകളോടും മണ്ഡലത്തില്‍ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ എന്നിവര്‍ക്കാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടച്ചുമതല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഓരോ ലോക്കല്‍ കമ്മിറ്റിയുടെയും ചുമതല വഹിക്കും. അതിനുകീഴില്‍ വിവിധ പാര്‍ട്ടി ബ്രാഞ്ചുകളെ ക്ലസ്റ്ററാക്കി തിരിച്ചിട്ടുമുണ്ട്. ഓരോ ക്ലസ്റ്ററിനും സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ക്ക് ചുമതല നല്‍കി.
ഓരോ വാര്‍ഡിലും നിശ്ചിതവീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ജില്ലാ-ഏരിയാനേതാക്കളും രംഗത്തിറങ്ങും.1965-ല്‍ നിലമ്പൂരിലെ ആദ്യതിരഞ്ഞെടുപ്പിലും 1967-ലെ രണ്ടാമത്തെ തിരഞ്ഞെടുപ്പിലും വിജയിച്ചത് സിപിഎമ്മിലെ കെ. കുഞ്ഞാലിയായിരുന്നു. 1982-ല്‍ ടി.കെ. ഹംസയും 2016-ലും 2021-ലും പി.വി. അന്‍വറും വഴി എല്‍ഡിഎഫ് വിജയിച്ചെങ്കിലും ഇവര്‍ രണ്ടുപേരും സ്വതന്ത്രസ്ഥാനാര്‍ഥികളായിരുന്നു. ഇത്തവണ പാര്‍ട്ടിചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതിന്റെ ആവേശവും പാര്‍ട്ടിപ്രവര്‍ത്തകരിലുണ്ട്. പൊരുതിയാല്‍ ഇടതുപക്ഷത്തേക്കു പോരാവുന്ന മണ്ഡലമാണ് നിലമ്പൂരെന്ന കണക്കുകൂട്ടലിലാണ് സ്വരാജിനെ പടയ്ക്കിറക്കി കളംപിടിക്കാനുള്ള നീക്കം.





























