തിരുവനന്തപുരം : വെഞ്ഞാറമൂട് വെമ്പായത്ത് പ്രവർത്തിക്കുന്ന ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലുണ്ടായ അപകടത്തിൽ അധികൃതർക്കെതിരെ പോലീസ് കേസെടുത്തു. പാർക്കിലെ സ്വിങ് ചെയർ എന്ന വിനോദോപാധി ഇളകി വീണുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പാർക്കിന്റെ ചെയർമാൻ, സൂപ്പർവൈസർ, ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ എന്നിവർക്കെതിരെയാണ് വെഞ്ഞാറമൂട് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് സ്വിങ് ചെയർ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി.
ആളുകളുടെ ജീവന് ഹാനി വരുത്തുന്ന രീതിയിലുള്ള അശ്രദ്ധമായ ഇടപെടലുകൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായതായി എഫ്.ഐ.ആറിൽ പറയുന്നു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനുള്ള മതിയായ സൗകര്യങ്ങൾ പാർക്കിൽ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ബോധപൂർവ്വം മനുഷ്യജീവന് ഹാനി വരുത്തിയെന്ന വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അപകടത്തെക്കുറിച്ച് ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പാർക്കിന്റെ പ്രവർത്തനം നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.






























