പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയ ശേഷം നിരവധി തവണ ലൈംഗിക പീഢനത്തിനിരയാക്കുകയും തുടർന്ന് വിവാഹ ബന്ധത്തിൽ നിന്ന് പിൻമാറുകയും ചെയ്ത കേസിൽ കോന്നി ഐരവൺ ചവണിക്കോട്ട്, പാറയിൽ പുത്തൻ വീട്ടിൽ സുനിൽ മകൻ സുധീഷ് (24) നെ പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ 52 വർഷം കഠിന തടവിനും രണ്ടു ലക്ഷത്തി നാൽപത്തയ്യായിരം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ രണ്ടര വർഷം അധിക കഠിന തടവും ശിക്ഷ വിധിച്ചു. 2021 ൽ 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടിയ്ക്കാണ് പ്രതിയിൽ നിന്നും ലൈംഗിക പീഢനം ഉണ്ടായത്. വിവാഹ വാഗ്ദാനം നൽകി 2021 കാലയളവിൽ നിരവധി തവണ പെൺകുട്ടിയെ പ്രതി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു.
ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയുടെ വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ചുകയറിയ പ്രതിയെ പെൺകുട്ടിയുടെ മാതാപിതാക്കൾ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ ഇന്ത്യൻ പീനൽ കോഡിലേയും പോക്സോ ആക്ടിലേയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പക്ടർ ആയിരുന്ന സി. ബിനുവാണ് അന്വേഷണം നടത്തി അന്തിമ ചാർജ്ജ് സമർപ്പിച്ചത്. പ്രതിയുടെ പ്രായം കണക്കിലെടുത്തും 6 മാസം മാത്രം പ്രായമായ ഒരു കുട്ടിയുടെ പിതാവാണെന്ന പരിഗണയിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പ്രത്യേകം പരാമർശിച്ചുള്ളതിനാൽ പ്രതിക്ക് തുടർച്ചയായി 20 വർഷം ജയിലിൽ കഴിഞ്ഞാൽ മതിയാകും. ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും കോടതി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.





























