തിരുവനന്തപുരം: പീഡനപരാതിയില്‍ തിരുവനന്തപുരം ഡിസിസി അംഗത്തെ പുറത്താക്കി. ഡിസിസി അംഗം വേട്ടമുക്ക് മധുവിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. പ്രതിയെ സംരക്ഷിക്കാനുള്ള ജില്ലാ നേതൃത്വത്തിന്റെ നീക്കം പരാജയപ്പെട്ടതോടെയാണ് മുഖം രക്ഷിക്കല്‍ നടപടിയുമായി പാര്‍ട്ടി നീങ്ങിയത്. അറസ്റ്റടക്കമുള്ള നടപടികളിലേയ്ക്ക് പോലീസ് ഉടന്‍ നീങ്ങുമെന്നാണ് സൂചന. മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയാണ് മധുവിനെതിരെ പീഡനപരാതി നല്‍കിയത്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന മഹിളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയെയാണ് തിരുവനന്തപുരം ഡിസിസി അംഗമായ വേട്ടമുക്ക് മധു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആറ് മാസം മുന്‍പ് യുവതിക്ക് നല്‍കിയ പതിനായിരം രൂപയുടെ പേരിലാണ് മുതലെടുക്കാന്‍ ശ്രമം നടത്തിയത്.
ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണങ്ങള്‍ നടത്തുന്നുവെന്നും യുവതി പറയുന്നു. കൂടാതെ അശ്ലീല ചിത്രങ്ങളും വീഡിയോകളും മെസേജായും അയക്കുന്നു. ശല്യം തുടര്‍ന്നതോടെ കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും വേട്ടമുക്ക് മധുവിന്റെ വേട്ടയാടല്‍ തുടര്‍ന്നു. പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, മധുവിനെ സംരക്ഷിക്കുന്ന സമീപനമാണ് ഉണ്ടായത്. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് മധു തെറിവിളിയും ജാതി അധിക്ഷേപവും വസ്ത്രം വലിച്ചുകീറുകയും ചെയ്തു.
ഇതിനിടെ കുറ്റം സമ്മതിയ്ക്കുന്ന വേട്ടമുക്ക് മധുവിന്റെ ശബ്ദസന്ദേശം പുറത്തായി. പരാതി നല്‍കിയാല്‍ ആത്മഹത്യ ചെയ്യുമെന്നാണ് യുവതിക്കയച്ച ശബ്ദ സന്ദേശം. മാനസികവും ശാരീരികമായും ഉപദ്രവം തുടരുന്ന മധുവിനെതിരെ യുവതി പൂജപ്പുര പോലീസില്‍ പരാതി നല്‍കി. അടിയന്തിരമായി നടപടിയുണ്ടായില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും പരാതിയിലുണ്ട്. നേരത്തെ പട്ടാപ്പകല്‍ റോഡില്‍വെച്ച് മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകയെ മര്‍ദിച്ച കേസിലും വേട്ടമുക്ക് മധു പ്രതിയായിട്ടുണ്ട്.





























