കോഴഞ്ചേരി : ആറന്മുള ഇടശ്ശേരിമലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. വളർത്തുമൃഗങ്ങളെ കടിച്ചു കൊല്ലുന്നു. ആറന്മുള പഞ്ചായത്ത് ഭരണ സമതി കാഴ്ച്ചക്കാരാകുകയാണ്. ചൊവ്വാഴ്ച്ച പ്രദേശവാസിയായ ശിവൻ കുട്ടിയുടെ രണ്ടാമത്തെ ആട്ടിൽ കുട്ടിയെയും വീട്ടിൽ വളർത്തിയിരുന്ന മുപ്പത് മുട്ടക്കോഴികളിൽ ഇരുപത്തിയഞ്ച് എണ്ണത്തേയും തെരുവ് നായ്ക്കൾ കൊന്ന് തിന്നു. കോമളപ്പൂഴി മണക്കാലാടിയിലാണ് നായ്ക്കൂട്ടം സ്വര്യവിഹാരം നടത്തുന്നത്. വിമാനത്താവള സമരഭൂമിയിൽ ഏകദേശം നാൽപ്പതോളം നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്.
പരിസരത്തെ വീടുകളിലെ വളർത്തു മൃഗങ്ങളെ രാത്രിയെന്നോ പകലെന്നോ വ്യത്യാസം കൂടാതെ നായ്ക്കൂട്ടം ആക്രമിക്കുകയാണ്. രാത്രികാലങ്ങളിൽ ഇതു വഴിയുള്ള യാത്രയും അപകടകരമാണ്. ശിവൻ കുട്ടിയുടെ എഴു മാസം പ്രായമുള്ള അട്ടിൽ കുട്ടിയെ നായ്ക്കൾ കടിച്ചു കൊന്നിട്ട് ആഴ്ച്ചകൾ പിന്നിടുന്നതേയുള്ളു. ഇതിനിടയിലാഞ്ഞ് ചൊവ്വാഴ്ച്ച പകൽ രണ്ട് മാസം മാത്രം പ്രായമുള്ള മറ്റൊരാടിനെയും നായ്ക്കുട്ടം കൊണ്ടത്. പ്രദേശത്തെ നിരവധി വീടുകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ട്. ആറന്മുള പഞ്ചായത്തിന്റെ വിവിധ പ്രദ്ദേശങ്ങളിൽ തെരുവു നായ്ക്കളുടെ ശല്യം അസഹ്യമായി തുടരുകയാണ്. ഉചിതമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാരാകുന്നില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.





























