ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും സിജെപിയുടെ പ്രക്ഷോഭ വിജയത്തിനും പിന്നാലെ, കോൺഗ്രസ് പുറത്തിറക്കിയ ഗ്രാഫിക് കാർഡിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ ഹരീഷ് വാസുദേവൻ. എവരി എംപയർ ഫാൾസ് ഇവൻച്വലി, ഇങ്ങനെ ഒന്ന് തുനിഞ്ഞിറങ്ങിയാൽ മുട്ടുമടക്കാതെ പിന്നെ എങ്ങനെ എന്ന പോസ്റ്ററുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകിയ സിജെപിയെക്കുറിച്ച് പരാമർശിക്കാതിരുന്നത് മര്യാദകേടാണെന്ന് ഹരീഷ് വാസുദേവൻ വിമർശിച്ചു. സിജെപിയുടെ നിർണായക റോൾ ഒരു വാക്കുകൊണ്ടുപോലും അംഗീകരിക്കാത്തത് രാഹുൽ ഗാന്ധിയുടെ വില കുറയ്ക്കുകയേ ഉള്ളൂവെന്ന് അഡ്വ. ഹരീഷ് വാസുദേവൻ പറഞ്ഞു.
പ്രതിപക്ഷ നിരയ്ക്ക് പോലും യുവാക്കളെ ഇളക്കാൻ കഴിയാതിരുന്ന വിഷയം രാജ്യത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും, ലക്ഷക്കണക്കിന് യുവാക്കളെ ഡൽഹിയിൽ അണിനിരത്തി സർക്കാരിനെ മുട്ടുമടക്കിക്കുകയും ചെയ്തത് സിജെപിയാണ്. അവഗണിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും സമരത്തെ പിന്തുണച്ചതെന്നും, കോൺഗ്രസിനെക്കാൾ യുവാക്കളെ സ്വാധീനിക്കാൻ അഭിജിത്ത് ദീപ്കേയ്ക്കും കൂട്ടർക്കും കഴിഞ്ഞുവെന്നത് വ്യക്തമാണെന്നും അദ്ദേഹം കുറിച്ചു.





























