പത്തനംതിട്ട : കുടുംബശ്രീ ഭക്ഷ്യമേളയിലെ മാലിന്യത്തിൽ ഇനി പച്ചക്കറികൾ തഴച്ചുവളരും. ആയിരങ്ങൾക്ക് വിളമ്പിയശേഷം ശേഷിച്ച ഭക്ഷണമാലിന്യം ജൈവവളമാക്കി മാറ്റി ഹരിതകർമസേന. പത്തനംതിട്ടയിൽ നടന്ന ‘എന്റെ കേരളം പ്രദർശന വിപണന മേള’യിൽ കുടുംബശ്രീ ഒരുക്കിയ ഭക്ഷ്യമേളയിലെ അവശിഷ്ടങ്ങളാണ് ഹരിതകർമസേനയുടെ മേൽനോട്ടത്തിൽ ജൈവവളമാക്കിയത്. മേള നടന്ന പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിൽ തന്നെയാണ് നഗരസഭയുടെ സഹായത്തോടെ ഹരിതകർമസേനാംഗങ്ങൾ ഭക്ഷണമാലിന്യം വളമാക്കുന്ന പ്രവൃത്തി നടത്തിയത്. ഇടത്താവളത്തിൽ ഉപയോഗശൂന്യമായി കിടന്ന റിങ്ങുകളും ബിന്നുകളുമടക്കം ഉപയോഗപ്പെടുത്തിയായിരുന്നു നിർമാണം.
ഈ ജൈവവളമുപയോഗിച്ച് കലക്റുടെ ഔദ്യോഗിക വസതിയിലെ തരിശ് ഭൂമിയിൽ പച്ചക്കറി കൃഷിയും ആരംഭിച്ചു. ഉറവിട മാലിന്യസംസ്കരണം ലക്ഷ്യമിട്ട് ഹരിതകർമസേന നടപ്പിലാക്കുന്ന ഫുഡ് സ്കേപ്പിങ് പദ്ധതിയായ ‘ജൈവജ്യോതി’യുടെ ഭാഗമാണ് ജൈവവള ഉൽപാദനം. മിനി സിവിൽ സ്റ്റേഷൻ, കലക്ടറേറ്റ്, എസ്.പി ഓഫിസ് എന്നിവിടങ്ങളിലെയെല്ലാം മാലിന്യം ഇങ്ങനെ ജൈവവളമാക്കുന്നുണ്ട്. ഇതുപയോഗിച്ച് കലക്ടറേറ്റിൽ നടത്തിയ മഞ്ഞൾകൃഷി വിളവെടുപ്പിന് തയാറായി.





























