ശബരിമല : ശബരിമല അയ്യപ്പ സ്വാമിയുടെ ഉറക്കുപാട്ടായി വിശ്വവിഖ്യാതി നേടിയ ഹരിവരാസനം എന്ന ഭക്തിസാന്ദ്രമായ ഭഗവത് കീർത്തനം രചിച്ചിട്ടു നൂറാം വർഷത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ഒരുവർഷം (2022 -23) നീണ്ടുനിൽക്കുന്ന ഹരിവരാസനം ശതാബ്ദി ആഘോഷങ്ങൾ അന്താരാഷ്ട്ര തലത്തിൽ സംഘടിപ്പിക്കുവാൻ ശബരിമല അയ്യപ്പസേവാ സമാജം ദേശീയ സമിതി തീരുമാനിച്ചിട്ടുണ്ട്.
ഹരിവരാസനം സെന്റിനറി സെലിബ്രേഷൻ കമ്മിറ്റി രൂപീകരിച്ചാണ് പരിപാടികൾ നടത്തുന്നത്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടൊപ്പം പന്തളം രാജകുടുംബം, ശബരിമല തന്ത്രികുടുംബം, ഹരിവരാസനം ട്രസ്റ്റ്, ശബരിമല ആചാരവുമായി ബന്ധപ്പെട്ട പരമ്പരാഗത സംഘങ്ങൾ , ഗുരുസ്വാമിമാർ, ദേവസ്വം ബോർഡ് അംഗങ്ങൾ, കലാ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗത്തെ പ്രമുഖരേയും ഉൾപ്പെടുത്തിയാണ് ഈ കമ്മറ്റി രൂപീകരിക്കുന്നത്.
ഇതിന്റെ ഭാഗമായി 2022 ജൂൺ 11 ന് രാവിലെ 10 മണിക്ക് ചെന്നൈ ശ്രീവാരി ഓഡിറ്റോറിയത്തിൽ വെച്ച് ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സമിതിയുടെ നേതൃത്വത്തിൽ ഹരിവരാസനം ശതാബ്ദി ആഘോഷ സമിതിയുടെ സ്വാഗതസംഘം രൂപീകരണം നടക്കുമെന്ന് സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തു അയ്യപ്പ സേവാ സമാജം ദേശിയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ പറഞ്ഞു.
അക്കീരമൺ കാളിദാസ ഭട്ടതിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, അഡ്വ.ജയൻ ചെറുവളളി, വി കെ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന തലത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ 2022 ആഗസ്റ്റ് 29ന് പന്തളത്ത് നടക്കുന്ന ഉത്ഘാടന പരിപാടികളോടെ തുടക്കമാകും. വിപുലമായ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സ്വാഗതസംഘ സമിതിക്ക് രൂപം നൽകുന്നതിനായി സ്വാമി അയ്യപ്പദാസ് ജനറൽ സെക്രട്ടറിയായും ജി പൃഥ്വിപാൽ ജോയിന്റ് ജനറൽ സെക്രട്ടറിയായും സംസ്ഥാനതല സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ യോഗത്തിൽ തീരുമാനമായി.
ആചാര വൈവിധ്യങ്ങൾ കൊണ്ടും പുരാണ പരാമർശങ്ങൾ കൊണ്ടും ഐതിഹ്യ പെരുമകൾ കൊണ്ടും മറ്റുതീർത്ഥ സ്ഥാനങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്ന ശബരിമല, ജാതിമത ഭേദങ്ങളോ ഉച്ചനീചത്വങ്ങളോ ഇല്ലാത്ത അദ്വൈത ദർശനത്തിന്റെ ‘സർവ്വധർമ്മ സമഭാവന’ യുടെ ശാദ്വലഭൂമിയാണ്. മലകയറി വരുന്ന ഭക്തന്റെ മനസ്സിൽ ശരണമന്ത്രത്തൊടൊപ്പം ചൊല്ലുന്ന ആനന്ദദായകമായ കീർത്തനമാണ് ഹരിവരാസന സംഗീതം. മോഹിനിസുതന്റെ വിശ്വമോഹന രൂപത്തെയും പന്തള രാജകുമാരന്റെ കാരുണ്യപ്രഭാവത്തെയും മാതൃ സവിശേഷ വാത്സല്യത്തോടെ ഭഗവാനെ യോഗനിദ്രയിൽ ആഴ്ത്തുന്നതാണ് ഹരിവരാസനം എന്ന പവിത്ര കീർത്തനം. ഒരേസമയം ആത്മചൈതന്യം ഉണർത്തുകയും ധ്യാന നിദ്രയിലാഴ്ത്തുകയും ചെയ്യുന്ന മന്ത്രാക്ഷരവൃന്ദം.
1923ൽ അമ്പലപ്പുഴ പുറക്കാട്ട് കോന്നത്ത് തറവാട്ടിൽ ജാനകി അമ്മ എന്ന ഭക്ത എഴുതി തന്റെ പിതാവ് അനന്തകൃഷ്ണയ്യർ വശം ശബരിമല സന്നിധിയിൽ കാണിക്കയായി സമർപ്പിച്ചതാണ് ഹരിവരാസനം എന്ന ദിവ്യ മന്ത്രാക്ഷരീ കീർത്തനം. അയ്യപ്പഭക്തരിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ജനമനസ്സുകളിൽ ഉറക്കുപാട്ടായി ഹരിവരാസനം പരിലസിക്കുന്നു.