ചെങ്ങന്നൂര്‍ : തിരുവന്‍വണ്ടൂര്‍ സുരേഷ് ഭവനില്‍ ആര്‍.സുരേഷ് കുമാറിന്റെ കൃഷിയിടത്തില്‍ വിളവെടുത്തത് നൂറുമേനി. 45.5 കി.ഗ്രാം വരുന്ന ഭീമന്‍കാച്ചിലാണ് തന്റെ കൃഷിയിടത്തില്‍ നിന്നും ലഭിച്ചത്. രാസവളത്തിന്റെ ഉപയോഗമില്ലാതെ തന്നെ
കരിയിലച്ചാരവും ചാണകപ്പൊടിയും മാത്രമാണ് ഇതിന് വളമായി നല്‍കിയത്. ഒറ്റയ്ക്ക് പറിയ്ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ജോലിക്കാരന്റെ സഹായം തേടേണ്ടി വന്നു. ഇതിനു പുറമെ മഞ്ഞള്‍, ഇഞ്ചി ചേന എന്നിവയും കൃഷിചെയ്തു പോരുന്നു. ഗ്രോബാഗ് കൃഷിയിലും സുരേഷ് പരീക്ഷണം നടത്തി വരുന്നു. വെണ്ട, വഴുതനം, ചീര, തക്കാളി ,മുളക്, പയര്‍, ക്വാളിഫ്ലവര്‍, കാബേജ് എന്നിവയും ഗ്രോബാഗില്‍ കൃഷി ചെയ്യുന്നുണ്ട്.
കരീലയും മണ്ണും മണലും ചകിരിച്ചോറും ചേര്‍ത്ത ജൈവ വളമിശ്രിതം ചേര്‍ത്താണ് ഗ്രോബാഗില്‍ കൃഷി ചെയ്യുന്നത്. ഇതിലും മികച്ച വിളവ് നേടാന്‍ സുരേഷിന് സാധിച്ചിട്ടുണ്ട്. തിരുവന്‍വണ്ടൂര്‍ കൃഷി ആഫീസ്, വെൺപാല കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നാണ് പച്ചക്കറിവിത്തുകള്‍ വാങ്ങുന്നത്. കുറ്റൂര്‍ സബ് പോസ്റ്റാഫീസിലെ പോസ്റ്റല്‍ അസിസ്റ്റന്റാണ് സുരേഷ് കുമാര്‍. ജോലി കഴിഞ്ഞ് എത്തിയാലുടന്‍ കൃഷി പരിപാലനത്തിനായി സമയം കണ്ടെത്തുന്നു. അവധി ദിവസങ്ങളിലും ഇതിനായി സമയം മാറ്റിവെയ്ക്കാറുണ്ട്. ഭാര്യ സ്മിതയും മക്കള്‍ കശ്യപ്, ശിവ കാര്‍ത്തിക് എന്നിവരും ഒപ്പം സഹായത്തിനുണ്ട്. ഭീമന്‍ കാച്ചില്‍ കാണാന്‍ നിരവധി സമീപവാസികളാണ് വീട്ടിലെത്തുന്നത്.






























