ചണ്ഡിഗഢ് : പൊതുസ്ഥലത്ത് നിസ്കരിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നിലപാട് കടുപ്പിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ആരാധനാലയങ്ങളിലാണ് പ്രാർഥിക്കേണ്ടത്. സർക്കാർ ഭൂമിയിൽ ഇതിന് അനുമതി നൽകില്ല. ബന്ധപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തി വിഷയം ചർച്ചചെയ്‌ത് പരിഹരിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ വീടിനുള്ളിലോ മസ്‌ജിദുകളിലോ മാത്രമേ നിസ്‌കരിക്കാവൂയെന്നും ഖട്ടർ പറഞ്ഞു.
ഗുഡ്ഗാവിലെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ഗുരുഗ്രാം മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിഎംഡിഎ) യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് ഖട്ടര്‍ നിലപാട് വ്യക്തമാക്കിയത്. ഗുരുഗ്രാമിൽ തുറസായ സ്ഥലങ്ങളിൽ നിസ്‌കാരത്തിന് സർക്കാർ നൽകിയിരുന്ന അനുമതി പിൻവലിച്ചു. നഗരത്തില്‍ പ്രത്യേകം സ്ഥലങ്ങള്‍ നിസ്കാരത്തിനായി അനുവദിച്ചിരുന്നു. ഇനി അത് അനുവദിക്കില്ല. വെള്ളിയാഴ്ച പ്രാര്‍ത്ഥന പള്ളിയിലും സ്വകാര്യ ഇടങ്ങളിലും നടത്താം. പൊതു സ്ഥലത്ത് ഇനി അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണം. അതിനായി പോലീസിനും ഡെപ്യൂട്ടി കമ്മീഷ്ണര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചർച്ച ചെയ്ത് രമ്യമായ പരിഹാരം കാണുമെന്നും ഖട്ടര്‍ വ്യക്തമാക്കി. എല്ലാവർക്കും പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യം ലഭിക്കണം. അതേസമയം ആരുടെയും അവകാശങ്ങൾ ലംഘിക്കപ്പെടരുതെന്നും ഖട്ടര്‍ പറഞ്ഞു.





























