ശബരിമല : മണ്ഡല കാല തീർഥാടനം പകുതി പിന്നിടുമ്പോൾ ശബരി പാതയിൽ ഭക്തർക്ക് ലഭിക്കുന്നത് സുരക്ഷിതയാത്ര. 21 ദിവസത്തിനിടെ ഇലവുങ്കല്‍, എരുമേലി ,കുട്ടിക്കാനം മേഖലകളിലെ 400 കിലോ മീറ്റര്‍ ചുറ്റളവിൽ നടന്നത് ആകെ 38 അപകടങ്ങൾ. 20 പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതരപരിക്കുകളില്ല. ഇലവുങ്കലിൽ 23 ഉം എരുമേലിയിൽ പത്തും കുട്ടിക്കാനത്ത് അഞ്ചും അപകടങ്ങളാണ് ഉണ്ടായത്. പോയവർഷം ഇതേ കാലയളവിൽ രണ്ടു പേരുടെ മരണം ഉൾപ്പടെ 60 അപകടങ്ങളാണ് ഉണ്ടായത്. എരുമേലിയിലും (22),കുട്ടിക്കാന(26) ത്തുമായിരുന്നു 2023 ൽ കൂടുതൽ അപകടങ്ങളും സംഭവിച്ചത്. പട്രോളിംഗ് ശക്തമാക്കിയതും അനുകൂല കാലാവസ്ഥയും മികച്ച റോഡുകളുമാണ് ഇത്തവണ അപകടങ്ങളുടെ എണ്ണം കുറഞ്ഞതിന് കാരണമായതെന്ന് ഇടുക്കി എൻഫോഴ്സ്മെന്റ് ആർ ടി ഒ കെ .കെ രാജീവ് പറഞ്ഞു.
മോട്ടോര്‍ വാഹനവകുപ്പും കേരള റോഡ് സുരക്ഷാ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന സേഫ് സോണ്‍ പദ്ധതിപ്രകാരം ഇലവുങ്കല്‍, കുട്ടിക്കാനം,എരുമേലി എന്നിവിടങ്ങളിലായി 24 സ്‌ക്വാഡുകളാണ് രാവും പകലുമായി പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമായ 40 ലക്ഷത്തോളം വാഹനങ്ങൾ തീര്‍ഥാടനപാതയിലൂടെ കടന്നു പോയി.ഡ്രൈവർമാർക്ക് റോഡിൻ്റെ സവിശേഷത സംബന്ധിച്ച് നിർദ്ദേശങ്ങൾ നല്കാറുണ്ടെന്നും ഉറക്കം മാറ്റാൻ കട്ടൻ ചായ വിതരണം ചെയ്യുന്നുണ്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.
അപകടമുണ്ടായാല്‍ പരുക്കേറ്റവരെ ആശുപത്രികളില്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ്, പോലീസ് എന്നിവയുടെ ആംബുലന്‍സ് സര്‍വീസുകള്‍ സജ്ജമാണ് . വാഹനങ്ങള്‍ തകരാറിലായാല്‍ സൗജന്യ അറ്റകുറ്റപ്പണികൾക്കുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട് . 40 ടണ്‍ ഭാരം വരെയുള്ള വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇലവുങ്കല്‍ കേന്ദ്രീകരിച്ച് റിപ്പയര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. 35 വാഹന നിര്‍മാതാക്കളുടെ 90 മെക്കാനിക്കല്‍ ടീമുകളും പ്രവര്‍ത്തനസജ്ജമാണ്. വാഹനാപകടം ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളിൽ തീര്‍ഥാടകര്‍ക്ക് 09400044991(ഇലവുങ്കല്‍)094 96367974(എരുമേലി)
09446037100 (കുട്ടിക്കാനം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.