തെഹ്റാൻ: പുതിയ പരമോന്നത നേതാവായി മാർച്ചിൽ ചുമതലയേറ്റ മൊജ്തബ ഖമനയിയുമായി ഇതുവരെ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ജവാദ് മൊഗൂയിയുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലായിരുന്നു അരാഗ്ചിയുടെ വെളിപ്പെടുത്തൽ. ‘പരമോന്നത നേതാവായ മൊജ്തബ ഖമനയിയെ ഇതുവരെ നേരിൽ കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. വളരെ കുറച്ച് ആളുകൾക്കാണ് അദ്ദേഹത്തെ കാണാൻ സാധിച്ചിട്ടുള്ളത്’ എന്നായിരുന്നു അരാഗ്ചിയുടെ വെളിപ്പെടുത്തൽ.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട തെഹ്റാനിലെ അതീവ സുരക്ഷയുള്ള കെട്ടിടത്തിന് നേരെ നടന്ന ആക്രമണം ആഭ്യന്തര സുരക്ഷാ വീഴ്ചയിലൂടെയാണ് സംഭവിച്ചതെന്ന് അരാഗ്ചി വെളിപ്പെടുത്തി. ആ സുരക്ഷാ പോരായ്മ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അരാഗ്ചി കൂട്ടിച്ചേർത്തു. പരമോന്നത നേതാവിനെ ലക്ഷ്യമിട്ടാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള പദ്ധതി ആദ്യ ദിവസം മുതൽ തന്നെ തയ്യാറായിരുന്നുവെന്നും അരാഗ്ചി വെളിപ്പെടുത്തി. ‘ഞാൻ മേഖലയിലെ വിദേശകാര്യ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടു. അമേരിക്കൻ സൈനിക താവളങ്ങളെ ആക്രമിക്കുമെന്നും, അത് അമേരിക്കക്കെതിരെയുള്ള നടപടിയായിരിക്കുമെന്നും അവരെ അറിയിച്ചു’ എന്നും അരാഗ്ചി വ്യക്തമാക്കി.






























