തിരുവനന്തപുരം: അടയ്ക്കാ വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാട് നടത്തിയത് ഷെല്‍ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് വഴി. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഹവാല ഇടപാടിന്റെ മുഖ്യ സൂത്രധാരന്മാരായ പൊന്നാനിയിലെ സഹോദരന്മാര്‍ നൂറിലേറെ ഷെല്‍ കമ്പനികള്‍ രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. കേരളത്തിന് പുറമേ തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഷെല്‍ കമ്പനികള്‍ രൂപീകരിച്ചത്. ഭൂരിഭാഗം ഷെല്‍ കമ്പനികളും രജിസ്റ്റര്‍ ചെയ്തത് ഡല്‍ഹിയിലാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഷെല്‍ കമ്പനികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.അടയ്ക്കാ വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാട് നടന്ന സംഭവം റിപ്പോര്‍ട്ടറായിരുന്നു പുറത്തുവിട്ടത്.
രണ്ട് വര്‍ഷത്തിനിടെ നടന്നത് 600 കോടിയുടെ ഹവാല ഇടപാടാണെന്നായിരുന്നു പുറത്തുവന്ന വിവരം. പൊന്നാനി സ്വദേശികളായ മുഹമ്മദ് ജമീല്‍, അബ്ദുള്ള ജാസിം എന്നിവരായിരുന്നു ഹവാല ഇടപാടിന്റെ സൂത്രധാരന്മാര്‍ എന്നും വ്യക്തമായിരുന്നു. ജമീലിന്റെയും ജാസിമിന്റെയും സുഹൃത്തുക്കളായ മലപ്പുറം സ്വദേശികളായ നാല് പേരായിരുന്നു തട്ടിപ്പിന്റെ ഇരകള്‍. അടയ്ക്കാ വ്യാപാരത്തിന്റെ ലാഭ സാധ്യതകള്‍ ചൂണ്ടിക്കാട്ടി ജമീലും ജാസിമും സുഹൃത്തുക്കളെ കൊണ്ട് സ്ഥാപനം തുടങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ചെറുകിട അടയ്ക്കാ വില്‍പ്പനയായിരുന്നു സംഘം ആദ്യം തുടങ്ങിയത്. ഇതിലെ മൊത്തക്കച്ചവടക്കാല്‍ ജമീലും ജാസിമും തന്നെയായിരുന്നു.
ഡല്‍ഹി കേന്ദ്രീകരിച്ച് വലിയ രീതിയില്‍ വ്യാപാരം നടക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സുഹൃത്തുക്കളെക്കൊണ്ട് ഇവര്‍ സ്ഥാപനം തുടങ്ങിച്ചത്.
ഇടക്കാലത്ത് ഒരു കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചപ്പോഴാണ് നാലംഗ സംഘത്തിന് തട്ടിപ്പ് മനസിലായത്. ഒരാളുടെ അക്കൗണ്ടിലേക്ക് വന്നത് നിയമവിരുദ്ധമായ പണമാണെന്നായിരുന്നു ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞത്. ഇതിന് പിന്നാലെ അക്കൗണ്ട് മരവിപ്പിച്ചു. തുടര്‍ന്നാണ് ഹവാല ഇടപാടിന്റെ കണ്ണികളാണ് തങ്ങളെന്ന് ഇവര്‍ക്ക് മനസിലായത്. രണ്ട് വര്‍ഷത്തിനിടെ നാല് യുവാക്കളുടെ അക്കൗണ്ടിലൂടെ അറുന്നൂറ് കോടിയുടെ ഹവാല ഇടപാടാണ് നടന്നത്. ഇടപാടുകള്‍ക്ക് അടയ്ക്കാ വ്യാപാരവുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഇവര്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചപ്പോഴാണ് അഞ്ചിടങ്ങളില്‍ ഷെല്‍ കമ്പനികള്‍ രൂപീകരിച്ചാണ് പൊന്നാനി സ്വദേശികളായ സഹോദരന്മാര്‍ ഹവാല ഇടപാട് നടത്തിയതെന്ന് വ്യക്തമായത്. മുഹമ്മദ് ജമീലിനും അബ്ദുള്ള ജാസിമിനും പുറമേ വയനാട് പനമരം സ്വദേശി അലി അക്ബറും സംഘത്തിലെ പ്രധാനിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഡല്‍ഹിയിലെ ഇടപാടുകള്‍ ഏകോപിപ്പിച്ചത് നഫീസ് അഹമ്മദാണെന്നും വ്യക്തമായി. ഹവാല ഇടപാടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.































