കൊച്ചി : കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരന്തരം സുരക്ഷാവീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടലുമായി കേരള ഹൈക്കോടതി. മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് എട്ട് പേരെ ഉടന്‍ നിയമിക്കണമെന്നാണ് നിര്‍ദ്ദേശം. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന കൊലപാതകവും പിന്നാലെ ഇവിടെ നിന്ന് അന്തേവാസികള്‍ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിലുമാണ് ഹൈക്കോടതി ഇടപെടല്‍. ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ഇവിടെ നിന്ന് ചാടിപ്പോയത്. ഇവരില്‍ രണ്ട് പേരെ കണ്ടെത്തിയിരുന്നു.
ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റര്‍ പൊളിച്ച് ചാടിപോയ ഏഴാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവിനെ ഷൊര്‍ണൂരില്‍ വെച്ച് പോലീസ് കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചിരുന്നു. പിന്നാലെ പുലര്‍ച്ചെ അഞ്ചാം വാര്‍ഡില്‍ നിന്ന് പതിനേഴുകാരിയായ പെണ്‍കുട്ടിയും രക്ഷപ്പെട്ടിരുന്നു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെണ്‍കുട്ടി ചാടിപ്പോയത്. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികള്‍. നിലവില്‍ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്.