ഹര്‍ജി ഹൈക്കോടതി തള്ളി ; പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഭൂമിയില്‍ റോപ് വേ പൊളിക്കണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കക്കാടംപൊയിലിനടുത്ത് ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ എംഎ‍ല്‍എയുടെ ഭാര്യാപിതാവിന്റെ സ്ഥലത്തെ വിവാദ തടയണക്ക് കുറുകെ പണിത റോപ് വെ പൊളിക്കുന്നത് നിര്‍ത്തിവെക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. എംഎ‍ല്‍എയുടെ രണ്ടാം ഭാര്യയുടെ പിതാവ് കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി അബ്ദുല്‍ലത്തീഫിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് തള്ളിയത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും ഹോട്ടല്‍ പണിയാനുള്ള ബില്‍ഡിങ് പെര്‍മിറ്റ് നേടിയ ശേഷം നിയമവിരുദ്ധമായാണ് തടയണക്ക് കുറുകെ റോപ് വെ കെട്ടിയത്. നിലമ്പൂര്‍ സ്വദേശി എംപി വിനോദിന്റെ പരാതിയെ തുടര്‍ന്ന് അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാന്‍ 2017 ജൂലൈ 12ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ലത്തീഫിന് നോട്ടീസ് നല്‍കിയിരുന്നു.

റോപ് വെ പൊളിച്ചുനീക്കാഞ്ഞതോടെ പരാതിക്കാരന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു. റോപ് വെ പൊളിക്കാനുള്ള ഓംബുഡ്‌സ്മാന്റെ ഉത്തരവിനെ തുടര്‍ന്ന് റോപ് വെ പൊളിച്ചുനീക്കാന്‍ വീണ്ടും പഞ്ചായത്ത് 2021 നവംബര്‍ 17ന് അബ്ദുല്‍ ലത്തീഫിന് നോട്ടീസ് നല്‍കി. തന്റെ വാദം കേള്‍ക്കാതെയാണ് ഈ നോട്ടീസെന്നു കാണിച്ചാണ് റോപ് വെ പൊളിക്കല്‍ നിര്‍ത്തിവെക്കാന്‍ അബ്ദുല്‍ലത്തീഫ് ഹൈക്കോടതിയെ സമീപിച്ചത്. യാതൊരു അനുമതിയുമില്ലാതെയാണ് റോപ് വെ നിര്‍മ്മിച്ചതെന്നു നിരീക്ഷിച്ച കോടതി റോപ് വെ പൊളിക്കാനുള്ള 2017ലെ നോട്ടീസിന്റെ തുടര്‍ച്ചയാണ് രണ്ടാമത്തെ നോട്ടീസെന്നും വിലയിരുത്തി. അബ്ദുല്‍ ലത്തീഫ് ഓംബുഡ്‌സ്മാനിലെ കേസിലെ കക്ഷിയായതിനാല്‍ ഓംബുഡ്‌സ്മാനെ സമീപിക്കാമെന്നു പറഞ്ഞാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

നേരത്തെ ചീങ്കണ്ണിപ്പാലില്‍ ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട കാട്ടരുവിയില്‍ പി.വി അന്‍വര്‍ കെട്ടിയ തടയണ പൊളിക്കാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെ ഈ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. തന്റെ വാദം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച്‌ അബ്ദുല്‍ലത്തീഫിന്റെ ഹര്‍ജിയില്‍ തടയണ പൊളിക്കുന്നതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ കേസില്‍ കക്ഷിയാവുകയും തടയണക്കെതിരായി കേരള നദീസരംക്ഷണ സമിതിയുടെ പൊതുതാല്‍പര്യ ഹര്‍ജിയും എത്തിയതോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ചിലേക്ക് കേസ് മാറി.

കേസ് പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അബ്ദുല്‍ലത്തീഫിന്റെ ഹര്‍ജി തള്ളി തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഇവിടെ അനുമതിയില്ലാത്ത ഒരു അനധികൃത നിര്‍മ്മാണവും പാടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ചീങ്കണ്ണിപ്പാലിയിലെ റോപ് വെ പൊളിക്കുന്ന പ്രവൃത്തി ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഇന്നലെ ആരംഭിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പി.വി അന്‍വര്‍ എംഎ‍ല്‍എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കാന്‍ തുടങ്ങിയത്. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എംഎ‍ല്‍എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്. പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എംപി വിനോദ് നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വെ പൊളിക്കുന്നത്. 1,47000 രൂപയുടെ ടെന്‍ഡര്‍ പ്രകാരമാണ് പൊളിക്കല്‍ ആരംഭിച്ചത്. റോപ് വെയുടെ ഉരുക്കുവടങ്ങള്‍ അഴിച്ചു മാറ്റിയ ശേഷം തടയണക്ക് മറുകരയിലെ മലയിലുള്ള റോപ് വെയുടെ രണ്ട് തൂണുകളില്‍ ഒന്നാണ് പൊളിക്കാന്‍ ആരംഭിച്ചത്. പത്ത് ദിവസം കൊണ്ട് പൊളിക്കല്‍ നടപടി പൂര്‍ത്തീകരിക്കുമെന്നാണ് കരാറുകാരന്‍ പറയുന്നത്.

നേരത്തെ രണ്ട് തവണ റോപ് വെ പൊളിക്കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് നടപ്പാക്കിയിരുന്നില്ല. വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഓംബുഡ്സ്മാന്‍ കര്‍ശന നിലപാടെടുത്തതോടെയാണ് റോപ് വെ പൊളിക്കാന്‍ പഞ്ചായത്ത് തയ്യാറായത്. റോപ് വെ പൊളിക്കാന്‍ പല തവണ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും അബ്ദുല്‍ലത്തീഫ് തയ്യാറായിരുന്നില്ല. ഓംബുഡ്സ്മാന്‍ ഉത്തരവ് വന്നതോടെ പൊളിച്ചുനീക്കാന്‍ 15 ദിവസത്തെ സാവകാശം തേടി അബ്ദുല്‍ലത്തീഫ് പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് ഈ ആവശ്യം തള്ളുകയായിരുന്നു.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ നേരത്തെ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് തടയണയും റോപ് വെയും ഉള്‍പ്പെടുന്ന സ്ഥലം എംഎ‍ല്‍എ ഭാര്യാ പിതാവിന്റെ പേരിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിര്‍മ്മിക്കുകയായിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നല്‍കിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായില്ല. റോപ് വെ പണിയാന്‍ സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല. ഇതോടെയാണ് 2018ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനെ സമീപിച്ചത്.

ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് കോഴിക്കോട് കളക്ടര്‍ അടച്ചുപൂട്ടിയ പി.വി അന്‍വര്‍ എംഎ‍ല്‍എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച്‌ പണിത റോപ് വെയും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ചീങ്കണ്ണിപ്പാലിയിലെ തടയണ ഭാഗികമായി പൊളിച്ചുനീക്കിയതിന് പിന്നാലെ തടയണക്ക് കുറുകെയുള്ള റോപ് വെയും പൊളിക്കുന്നത് പി.വി അന്‍വര്‍ എംഎ‍ല്‍എക്ക് കനത്ത തിരിച്ചടിയാവുകയാണ്. അതേ സമയം റോപ് വെ പോയാല്‍ രോമം പോയപോലെയെന്നാണ് പി.വി അന്‍വര്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. സ്വര്‍ണഖനന ബിസിനസുമായി ബെന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലാണിപ്പോള്‍ അന്‍വര്‍. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിനു ശേഷം സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിനു പോലും കാത്തുനില്‍ക്കാതെയാണ് അന്‍വര്‍ ആഫ്രിക്കയിലേക്ക് കടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ ഉത്ഘാടനം നടന്നു

0
പന്തളം : തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പദ്ധതികളുടെ...

മലയാളിയുടെ സ്വന്തം ‘മെരിബോയ്’ (Meriiboy) എന്ന കോടികളുടെ ഐസ്ക്രീം സാമ്രാജ്യം ഒറ്റരാത്രികൊണ്ട് വിപണിയിൽ നിന്ന്...

0
'കാമറി' (Camerry), 'മെർസിലിസ്' (Mercely's) എന്നീ രണ്ട് പ്രമുഖ ഐസ്‌ക്രീം ബ്രാൻഡുകൾക്ക്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് ആവര്‍ത്തിച്ച്...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...