കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ആരോപണം ഉന്നയിച്ച അതിജീവിതയ്ക്ക് താക്കീത് നല്‍കി ഹൈക്കോടതി. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും എന്നാണ് കോടതി മുന്നറിയിപ്പ് നല്‍കിയത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജിക്കാരിക്കെതിരെ കര്‍ശന നിലപാടെടുത്തത്.
എന്തിന്റെ അടിസ്ഥാനത്തിലാണ് കോടതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതെന്ന കോടതിയുടെ ചോദ്യത്തിന് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്ന ഉത്തരമാണ് പ്രോസിക്യൂഷന്‍ നല്‍കിയത്. ഇതിന് അന്വേഷണ സംഘം വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോ എന്നാണ് കോടതി ചോദിച്ചത്. കേസിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹര്‍ജിയില്‍നിന്നു പിന്‍മാറണോ എന്നു തീരുമാനിക്കാം എന്ന് അതിജീവിത കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍നിന്നു പിന്‍മാറിയാലും വിചാരണക്കോടതി ജഡ്ജിക്കെതിരായി അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചാല്‍ നടപടി ഉണ്ടാകും എന്നാണ് അതിജീവിതയ്ക്ക് നല്‍കിയ മുന്നറിയിപ്പ്.
കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാതിരുന്നതിനെതിരെ അതിജീവിത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം. നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ കോടതി കക്ഷി ചേര്‍ത്തിട്ടുണ്ട്. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ അതിജീവിത എതിര്‍ത്തിരുന്നു. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എന്തിന് എതിര്‍ക്കണമെന്നു കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് ദിലീപിനെ കക്ഷി ചേര്‍ത്തിരിക്കുന്നത്. അടുത്ത വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.





























