കൊച്ചി: സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ പഠിച്ചിരിക്കണമെന്നും ‘നോ’ എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ‘നോ’ എന്നു തന്നെയാണെന്ന് അവര്‍ മനസിലാക്കണമെന്നും ഹൈക്കോടതി. കാമ്പസിലെ ഒരുകൂട്ടം പെണ്‍കുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് തനിക്കെതിരേ പ്രിന്‍സിപ്പല്‍ നടപടിയെടുത്തതു ചോദ്യം ചെയ്ത് കൊല്ലം ജില്ലയിലെ ഒരു എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോളജിലെ പരാതി പരിഹാര സമിതി അന്വേഷണം നടത്തി ഹര്‍ജിക്കാരന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാല്‍ തന്റെ വാദം കേള്‍ക്കാതെയാണ് നടപടിയെന്നാരോപിച്ച് വിദ്യാര്‍ഥി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു പരാതി കേട്ടു പരിഹാരമുണ്ടാക്കാന്‍ കോളജ് തലത്തില്‍ പരാതി പരിഹാര കമ്മിറ്റി രണ്ടാഴ്ചയ്ക്കുള്ളില്‍ രൂപീകരിക്കാനും ഒരു മാസത്തിനുള്ളില്‍ തീരുമാനം എടുക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ആണ്‍കുട്ടികള്‍ പൊതുവേ ചെറുപ്പം മുതല്‍ ലിംഗ വിവേചന മനോഭാവത്തോടെയാണു വളരുന്നത്. സ്ത്രീകളോട് ആദരവ് പ്രകടിപ്പിക്കുന്നത് പഴഞ്ചന്‍ രീതിയല്ലെന്ന് അവര്‍ തിരിച്ചറിയണം. സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടി വരികയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ഈ വിഷയം ആഴത്തില്‍ ചിന്തിക്കേണ്ട സമയമായെന്നും അഭിപ്രായപ്പെട്ടു. നല്ല സ്വഭാവത്തിന്റെയും മികച്ച പെരുമാറ്റത്തിന്റെയും പാഠങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണം. പ്രൈമറി ക്ലാസുകള്‍ മുതല്‍ ഈ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കണം.
ഇതിനായി വിധിന്യായത്തിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസവകുപ്പു സെക്രട്ടറി, ഉന്നത വിദ്യാഭ്യാസവകുപ്പു സെക്രട്ടറി എന്നിവര്‍ക്കും സിബിഎസ്‌ഇ, ഐസിഎസ്‌ഇ തുടങ്ങിയ ബോര്‍ഡുകള്‍ക്കും നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. യുജിസിക്കും ഇതില്‍ നിര്‍ണായക പങ്കുണ്ടെന്ന് വ്യക്തമാക്കിയ സിംഗിള്‍ബെഞ്ച് ഈ നിര്‍ദേശങ്ങളില്‍ സ്വീകരിച്ച നടപടികള്‍ അറിയാനായി ഹര്‍ജി ഫെബ്രുവരി മൂന്നിനു വീണ്ടും പരിഗണിക്കാന്‍ മാറ്റി.