കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യ വിവരങ്ങൾ പങ്കുവെച്ച് സുഹൃത്ത്. ജീവിത്തിലേക്ക് തിരിച്ചുവരാനുള്ള കഠിന ശ്രമത്തിലാണ് രാജേഷെന്നും കൊച്ചു കുട്ടിയെ പോലെ പതുക്കെ ജീവിതം പഠിച്ചെടുക്കുകയാണെന്നും സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഓഗസ്റ്റ് അവസാന വാരം ക്രൗണ്‍ പ്ലാസയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെയാണ് രാജേഷ് കേശവ് കുഴഞ്ഞുവീണത്. ഒരു മാസത്തോളം കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് എയര്‍ ആംബുലന്‍സിലാണ് വെല്ലുരിലേക്ക് മാറ്റിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം >>> രാജേഷിനെ Rajesh Keshav വെല്ലൂരിൽ കാണുമ്പോൾ..ലോകം മുഴുവൻ ഓടി നടന്ന്, സ്റ്റേജുകളിൽ തന്റെ വാക്ധോരണി കൊണ്ടും, പഞ്ച് ഡയലോഗു കൊണ്ടും താരങ്ങളെയും കാണികളെയും ആവേശ ഭരിതനാക്കിയവൻ,സിനിമ ഒരു സ്വപ്നമായി കൊണ്ട് നടന്നവൻ… ഇറങ്ങുന്ന എല്ലാ സിനിമകളും ആദ്യ ദിവസം തന്നെ കാണണമെന്ന് വാശിയുള്ളവൻ പരിചയമുള്ളവരെയും ഇല്ലാത്തവരുടെയും പ്രൊജക്ടുകൾ അനൗൺസ് ചെയ്യുമ്പോൾ ഒരേ ആവേശത്തോടെ അത് share ചെയ്തിരുന്നവൻ… എന്നും എപ്പോഴും സിനിമ ആയിരുന്നു അവന്റെ എല്ലാം… stage shows അവനൊരു ലഹരി ആയിരുന്നു… സുഹൃത്തുക്കൾ അവന്റെ വീക്നെസ്സും. അവനിപ്പോൾ ചുറ്റും നടക്കുന്നത് എന്താണെന്നു പഠിക്കുകയാണ്… അല്ലെങ്കിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അയാളെ വീണ്ടും ജീവിതം പഠിപ്പിക്കുകയാണ്.. കൈ കാലുകൾ അനക്കാനും, തൊണ്ടയിലൂടെ ആഹാരമിറക്കാനും, ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യാനും ഒരു ബാല്യത്തിലെന്നപോലെ. വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു ഓരോന്നായി പഠിപ്പിക്കുന്ന, നിർബന്ധിച്ചു ചെയ്യിപ്പിക്കുന്ന ഈ രീതി നമുക്ക് അത്ര പരിചയമുള്ള കാര്യമല്ല..
കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇവിടെ നടക്കുന്നത് അതാണ്. തിരിച്ചു വരവിന്റെ പാതയിലെ വൈതരണികളെ ഓരോന്നായി നേരിട്ട് പതുക്കെ നമ്മുടെ രാജേഷ് മുന്നോട്ടുള്ള യാത്രയിലാണ്.. എത്ര നാൾ അല്ലെങ്കിൽ എന്ന് എന്ന് നമുക്ക് പ്രവചിക്കാൻ കഴിയില്ല.. പക്ഷേ ഒന്നുണ്ട്… അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല… അത്രയേറെ സ്വപ്നങ്ങളുടെ മല കയറുമ്പോഴാണ് അവൻ കിടപ്പിലായത്. ആ പാതയിൽ ഞാനടക്കമുള്ള ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ബന്ധിക്കപ്പട്ടിരിക്കുന്നു. രാജേഷിന് എങ്ങനെയുണ്ടെന്നു എപ്പോഴും ചോദിക്കുന്നവരോടാണ്. അവൻ തിരിച്ചു വരാനുള്ള കഠിന പ്രയത്‌നത്തിലാണ്. അത് ശ്രമകരമാണ്, ഏറെ സമയം വേണ്ട ഒന്നാണ്.. ആ ശ്രമത്തിന് താങ്ങായി തണലായി കൂടെ നിൽക്കുന്നവരോട് എന്നും കടപ്പെട്ടിരിക്കുന്നു.. രാജേഷിന്റെ ചികിത്സാ ചിലവുകൾ ഭാരിച്ചതാണ്. അതറിഞ്ഞു അവന്റെ ഡിഗ്രി ക്ലാസ്സിലെ കൂട്ടുകാരുടെ കൂട്ടായ്മ ഒരു തുക collect ചെയ്തു രാജേഷിന്റെ പത്നിയുടെ പേരിൽ അയച്ചു കൊടുത്തതടക്കമുള്ള നല്ല മനസ്സുകൾ ഇവിടെയുണ്ടെന്നത് എറെ സമാധാനം നൽകുന്നവയാണ്. അതിനു മുൻകൈ എടുത്ത Adv Kavitha Sukumaran , ശ്രീദീപ്, Shemim Sajitha Subair അടക്കുമുള്ള എല്ലാ നല്ല മനസ്സുകളോടും എന്നും സ്നേഹം ഇനിയും ചികിത്സ തുടരും… അവൻ തിരിച്ചു വരും… വീണ്ടും പഴയ പോലെ ആവേശം തുളുമ്പുന്ന പെർഫോമൻസുമായി… പ്രാർത്ഥനയും സ്നേഹവും… നമുക്കും തുടരാം . നന്ദി






























