ലഖ്നൗ: പള്ളിയിൽ കയറിയ ഉദ്യോഗസ്ഥരോട് ഷൂസഴിക്കാൻ അഭ്യർഥിച്ചതിന് മുസ്‌ലിം യുവാവിനെ പോലീസുകാർ ക്രൂരമായി മർദിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ കൗഷംബിയിലെ ദർവേസ്പൂരിലാണ് സംഭവം. ജുനൈദ് ബാബു എന്ന യുവാവിനാണ് മർദനമേറ്റത്. കോഖ്‌രാജ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മർദിച്ചതെന്ന് ഇരയായ യുവാവ് പറഞ്ഞു. പോലീസ് മർദനത്തെ കുറിച്ച് യുവാവ് പറയുന്ന വീഡിയോ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ബാങ്ക് വിളിക്കുള്ള പള്ളിയുടെ ഉച്ചഭാഷിണി നീക്കം ചെയ്യാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ ഷൂസ് ധരിച്ച് പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചുവെന്ന് ജുനൈദ് വീഡിയോയിൽ പറയുന്നു. ഇത് കണ്ട ജുനൈദ്, ഷൂസ് അഴിച്ചുവച്ച് കയറാൻ അഭ്യർഥിച്ചെങ്കിലും പോലീസുകാർ അത് ശ്രദ്ധിക്കാതെ ലൗഡ് സ്പീക്കർ നീക്കം ചെയ്യാനായി മുന്നോട്ടുനീങ്ങി.
ജുനൈദിന്റെ ആവർത്തിച്ചുള്ള അഭ്യർഥനയിൽ രോഷാകുലരായ പോലീസുകാർ മടങ്ങിയെത്തിയപ്പോൾ അദ്ദേഹത്തിനു നേരെ തിരിയുകയും, ‘നീ കൂടുതൽ സംസാരിക്കരുത്’ എന്ന് പറഞ്ഞ് പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ വച്ച് വടി കൊണ്ട് ശക്തിയായി മർദിച്ചതായി വീഡിയോയിൽ ജുനൈദ് പറയുന്നു. തന്റെ കൈകളിലും ചെവിയിലുമുൾപ്പെടെ ശരീരമാകെ പരിക്കേറ്റിട്ടുണ്ടെന്ന് ജുനൈദ് പറഞ്ഞു. വീഡിയോയിൽ ജുനൈദിന്റെ ശരീരത്തിൽ അടിയേറ്റ രീതിയിലുള്ള പാടുകൾ കാണാം. ‘മർദിക്കുന്നതിനിടെ, ജയിലിലടയ്ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിടെ നിന്ന് പുറത്തുവിടുന്നതിന് മുമ്പ് അവർ തന്റെ വീഡിയോ പകർത്തുകയും ചെയ്തു’- ജുനൈദ് വിശദമാക്കി.





























