പത്തനംതിട്ട : വെള്ളമൊഴുകിയ മൈലപ്രാ ചെറിയതോട് വെള്ളത്തിലെഴുതിയപോലെ മാഞ്ഞുപോയി. തന്നെയുമല്ല മൈലപ്രാ വലിയതോട് കയ്യേറിക്കൊണ്ടിരിക്കുകയുമാണ്. എന്നാല്‍ ഇത് മുഴുവന്‍ വിഴുങ്ങിയിട്ടില്ല. തോട് പൂര്‍ണ്ണമായി കയ്യേറിയാല്‍ അത് മൈലപ്രാക്കാര്‍ക്ക് ഒന്നടങ്കം നാണക്കേടാകും എന്നതിനാല്‍ ഭൂമാഫിയാകള്‍ ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ട്. ഇത് നാട്ടുകാരുടെ അവകാശമല്ല, ഭൂമാഫിയാകള്‍ നല്‍കുന്ന ഔദാര്യമായി മാത്രം കണ്ടാല്‍ മതി.
2001 വരെ നെല്ലും പയറും എള്ളുമൊക്കെ വിളഞ്ഞിരുന്ന പാടം 2008 മുതല്‍ കുറഞ്ഞ വിലക്ക് ഒരു കേറ്ററിംഗ് ഉടമ സ്വന്തമാക്കുകയായിരുന്നു. പലരില്‍ നിന്നായി ചുഴിയാനി പാടശേഖരത്തില്‍ നിന്നും വാങ്ങിക്കൂട്ടിയത് നാലര ഏക്കറാണ്. ബിനാമികളുടെ പേരില്‍ വേറെയുമുണ്ട്. 2010 മുതലാണ് പാടം നികത്തിത്തുടങ്ങിയത്. ചുഴിയാനി പാടശേഖരത്തിന്റെ മധ്യത്തിലൂടെയായിരുന്നു 6 അടിയിലേറെ വീതിയില്‍ മൈലപ്രാ ചെറിയതോട് ഒഴുകിയിരുന്നത്. ഇന്ന് ഈ ചെറിയതോട് എവിടെയായിരുന്നു എന്നുപോലും ഇപ്പോള്‍ അറിയില്ല. തോട് പൂര്‍ണ്ണമായി മണ്ണിട്ട് നികത്തി. നാലര ഏക്കറിലധികം വരുന്ന നികത്തിയ സ്ഥലത്തിന് ചുറ്റുമതിലും നിര്‍മ്മിച്ചു. ഇപ്പോള്‍ ഇവിടെ ഫലവൃക്ഷങ്ങള്‍ വളരുന്ന ഏദന്‍തോട്ടമാണ്, മത്സ്യകൃഷിയുമുണ്ട്. പന്നിഫാം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നടത്തുന്നില്ല. മൈലപ്രാ ഗ്രാമ പഞ്ചായത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഒരു ഓഡിറ്റോറിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
പള്ളിപ്പടി മുതല്‍ ഞുണ്ണുങ്കല്‍ പടി വരെയുള്ള ഭാഗം ഇരുവശവും നികത്തിക്കഴിഞ്ഞു. റോഡിന്റെ ഒരുവശത്ത് കേറ്ററിംഗ് ഉടമയും മറുവശത്ത് പെട്രോള്‍ പമ്പ് ഉടമയുമാണ് മത്സരിച്ച് വയല്‍ നികത്തിയത്. മൈലപ്രാ ചെറിയ തോട്ടില്‍ക്കൂടി ഒഴുകിയെത്തുന്ന വെള്ളം പോകുവാന്‍ ഞുണ്ണുങ്കല്‍ പടിക്ക് സമീപം രണ്ട് ചെറിയ കലുങ്കുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കലുങ്ക് പൂണ്ണമായും മറ്റൊന്ന് ഭാഗികമായും മണ്ണിട്ട് മൂടിക്കഴിഞ്ഞു. ഇതോടെ മൈലപ്ര ഭാഗത്തുനിന്നും ചുഴിയാനി പാടശേഖരത്തില്‍ക്കൂടി ഒഴുകിയെത്തുന്ന വെള്ളം ഇവിടെ കെട്ടിനിന്ന് വീടുകളിലും കടകളിലും കയറുകയാണ്. ശക്തമായ മഴ ഒരുമണിക്കൂര്‍ നിന്ന് പെയ്താല്‍ ഇവിടെ ഗതാഗതം തടസ്സപ്പെടും. കലുങ്ക് അടച്ചതിനാല്‍ പള്ളിപ്പടി – പത്തനംതിട്ട റോഡ് കവിഞ്ഞാണ് വെള്ളം ഒഴുകുന്നത്.
താമസം ഏദന്‍തോട്ടത്തിനരികെ ആണെങ്കിലും ദുരിതപൂര്‍ണ്ണമായ ജീവിതത്തിലാണ് ഇവിടുത്തെ മൂന്ന് കുടുംബങ്ങള്‍. രാജന്‍ തറയില്‍, തോമസ് തറയില്‍, സാബു തറയില്‍ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറുന്നത്. നാട്ടുകാരില്‍ പലര്‍ക്കും ഇവിടുത്തെ അനധികൃത വയല്‍ നികത്തലിനെതിരെ പരാതിയും അമര്‍ഷവും ഉണ്ടെങ്കിലും സന്ധ്യയായാല്‍ അതൊക്കെ മറക്കും. പിന്നെ എല്ലാവരും ഒന്നാണ്. തങ്ങളുടെ വീട്ടില്‍ വെള്ളം കയറിയാലും വേണ്ടില്ല, നാടും നാട്ടിലെ ചില പ്രമാണിമാരും നന്നാകട്ടെ എന്നാണ് അവരുടെ നിലപാട്. ഉറങ്ങി എഴുന്നേറ്റു കഴിയുമ്പോള്‍ കാഴ്ച തെളിയുമെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കാഴ്ച മങ്ങും. റവന്യു, പോലീസ് വകുപ്പുകളിലെ ചിലരും ചില ജനപ്രതിനിധികളും ഇവിടെ നിത്യസന്ദര്‍ശകരാണ്. മേമ്പൊടിയായി ചില വ്യാപാരികളും ഒരു മാധ്യമ പുങ്കുവനും ഉണ്ടാകും. >>> തുടരും.