പത്തനംതിട്ട: ശബരിമലയില്‍ ഉള്‍പ്പെടെ പത്തനംതിട്ട ജില്ലയിലെ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് പരിശോധന കൂടാതെ ഹെൽത്ത് കാർഡുകൾ നൽകിയ സംഭവത്തിൽ ആറു ഡോക്ടർമാരുടെ രജിസ്ട്രേഷൻ സംസ്ഥാന മെഡിക്കൽ കൗൺസിൽ സസ്പെൻഡ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ 5 ഡോക്ടർമാരുടെയും സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടറുടെയും രജിസ്ട്രേഷനാണ് 21 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ജില്ലയില്‍ മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം ശബരിമലയില്‍ നിന്നും വ്യാജ ഹെല്‍ത്ത് കാര്‍ഡ് തയ്യാറാക്കി കൊടുക്കുന്ന സംഘത്തെ പിടികൂടിയിരുന്നു.
ഹോട്ടല്‍ മേഖലയിലെ ചില സംഘടനകളാണ് ഹെല്‍ത്ത് കാര്‍ഡ് വിതരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഇവിടെ ഡോക്ടര്‍മാര്‍ പരിശോധന നടത്തും എന്നാണ് പറച്ചില്‍. എന്നാല്‍ ഇവിടേയ്ക്ക് ഒരു ഡോക്ടര്‍ പോലും വരാറില്ല. പകരം ഇവിടെ കളക്ട് ചെയ്യുന്ന രേഖകള്‍ ഡോക്ടറുടെ താമസസ്ഥലത്ത് എത്തിച്ച് ഒപ്പിട്ടു വാങ്ങുകയാണ് പതിവ്. മിക്ക ഹോട്ടലുകളിലും ഹെല്‍ത്ത് കാര്‍ഡ് ഉള്ളവര്‍ ഒന്നോ രണ്ടോപേര്‍ മാത്രമാണ് ഉണ്ടാകുക. ഫലത്തില്‍ പകര്‍ച്ചവ്യാധിയും മാരക രോഗമുള്ളവരും തയ്യാറാക്കി വിളമ്പുന്ന ഭക്ഷണമാണ് ജില്ലയിലെ മിക്ക ഹോട്ടലുകളിലും ലഭിക്കുന്നത്. പരിശോധനകള്‍ നടത്തി നടപടി എടുക്കേണ്ട ആരോഗ്യ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ നെറികേട് നിര്‍ബാധം നടക്കുന്നത്.
ഭക്ഷണം പാകം ചെയ്യുന്നവർക്കും വിളമ്പുന്നവർക്കും ഹെൽത്ത് കാർഡുകൾ നിർബന്ധമാണ്. ശബരിമല സീസൺ ആയതിനാൽ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ഹോട്ടൽ തൊഴിലാളികൾ പത്തനംതിട്ടയിൽ എത്തി. ഇവർ ക്ക് ഹെൽത്ത് കാർഡ് ഉണ്ടോയെന്നു കണ്ടെത്താൻ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫിസർ പരിശോധന നടത്തിയിരുന്നു. പലരിലും ആരോഗ്യ പ്രശ്‌നങ്ങൾ കണ്ട തിനാലാണ് ഹെൽത്ത് കാർഡുകൾ പരിശോധിച്ചത്. രോഗം ഉണ്ടെങ്കിലും ഹെൽത്ത് കാർഡ് ഉണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണു തൊഴിലാളികളെ കാണാതെയാണ് ഡോക്‌ടർമാർ കാർഡ് നൽകിയതെന്നു സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ ഹെൽത്ത് കാർഡുകൾ ഇടയ്ക്കിടെ പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം.





























