ശബരിമല: സന്നിധാനത്തിലെ ഹോട്ടലുകൾ പരിശോധിച്ച് ശുചിത്വം ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് അധികൃതർ ശക്തമായ നടപടിയിൽ. സന്നിധാനത്തെ ഹോട്ടലുകളില്‍ പാത്രങ്ങൾ വൃത്തിയാക്കാതെ ഭക്ഷണം പാചകം ചെയ്യുന്നതും ഹെൽത്ത് കാർഡ് ഇല്ലാത്തവര്‍ ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ ഉടമകള്‍ക്ക് കർശന നിർദ്ദേശങ്ങൾ നല്കി. ഹെൽത്ത് ഇൻസ്പെക്ടറും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും അടങ്ങുന്ന സംഘമാണ് നട തുറക്കുന്നതിന് മുൻപ് തന്നെ എത്തി പരിശോധന നടത്തുന്നത്. കോട്ടാങ്ങൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള, കൊറ്റനാട് പി.എച്ച്.സി ജൂനിയർ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആശിഷ് പ്രേം, കടപ്ര പി.എച്ച്.സി യിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവൻ ജി. എന്നിവരാണ് നിലവിൽ സന്നിധാനത്ത് ആരോഗ്യ വകുപ്പിന്റെ പൊതുജനാരോഗ്യ വിഭാഗം കൈകാര്യം ചെയ്യുന്നത്.
ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. അനിത കുമാരിയുടെ പ്രത്യേക നിർദേശാനുസരണം പമ്പ, നിലയ്കൽ, എന്നിവിടങ്ങളിലും മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഒരു എച്ച്.ഐ യും രണ്ട് ജെ.എച്ച്.ഐ മാരും അടങ്ങുന്ന ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഹോട്ടൽ ക്ലീനിംഗ് തൊഴിലാളികൾക്കും ശുചീകരണ തൊഴിലാളികൾക്കും എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.





























