ലഖ്‌നൗ: ഉത്തർപ്രദേശില 173 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. കനത്ത മഴയില്‍ പല ജില്ലകളിലും പ്രളയമാണ്. ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ജില്ലാ ഭരണ സംവിധാനങ്ങള്‍. വെള്ളപ്പൊക്ക സാഹചര്യം സാധാരണ നിലയിലാണെന്നും വിവരമുണ്ട്. ആളുകൾക്ക് ഭക്ഷണം, ചികിത്സ, അവശ്യ ദുരിതാശ്വാസ സാമഗ്രികൾ എന്നിവ ലഭ്യമാക്കുന്നതിനുമായി ജില്ലാ ഭരണകൂടങ്ങൾ പൂർണ്ണ സജ്ജമായി പ്രവർത്തിച്ചുവരുന്നു. അതേസമയം കിഴക്കന്‍ യുപിയില്‍ ഓഗസ്റ്റ് 23വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാല്‍ പടിഞ്ഞാറന്‍ യുപിയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടയ്ക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നാണ് പ്രവചനം. ഓഗസ്റ്റ് 20നും 21നും ഇടയില്‍ ശക്തമായ മഴയില്‍ മധ്യ – കിഴക്കന്‍ യുപി നഗരങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകാനുളള സാധ്യതയുമുണ്ട്.
ജാര്‍ഖണ്ഡിലും പശ്ചിമബംഗാളിലെ ഗംഗാസമതലത്തിലും രൂപപ്പെട്ട ന്യൂനമര്‍ദം ബിഹാറിലേക്ക് നീങ്ങിയതാണ് ശക്തമായ മഴയ്ക്ക് കാരണം. മീററ്റ്, ആഗ്ര, അലിഗഡ്, സഹാറന്‍പൂര്‍, ബറയ്‌ലി, മൊറാദാബാദ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ‘ഇതുവരെ 173 ഗ്രാമങ്ങളിലാണ് പ്രളയമുണ്ടായത്. ബാദുന്‍, ബാറെയ്ച്ച്, ബാലിയ, ബാരാബാങ്കി, ബിജ്‌നോര്‍, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗര്‍ ഗോണ്ട, കാസ്ഗഞ്ച്, ലഖീംപൂര്‍ഖേരി, മുസാഫര്‍നഗര്‍, സീതാപൂര്‍, ഉന്നാവോ എന്നിവിടങ്ങളാണ് ബാധിക്കപ്പെട്ട പതിമൂന്ന് ജില്ലകള്‍. 13,058 ഹെക്ടര്‍ പ്രദേശം വെള്ളത്തിനിടയിലായി. ഇതോടെ 84, 362 പേര്‍ ദുരിതത്തിലായി. 4800ലധികം പേരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്’, സംസ്ഥാന ദുരന്ത നിവാരണ കമ്മീഷണര്‍ ഹൃഷികേശ് ഭാസ്‌കര്‍ പ്രതികരിച്ചു.






























