ചെന്നൈ : തമിഴ്നാട്ടിലെ എംഎൽഎമാർക്ക് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ ഔദ്യോഗിക വാഹനങ്ങളും അലവൻസുകളും നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും മണ്ഡലങ്ങളിൽ സന്ദർശനം നടത്തുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിയുന്നതിനുമായി പുതിയ കാറുകൾ സർക്കാർ നൽകും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർക്കും മേയർമാർക്കും ഔദ്യോഗിക വാഹനങ്ങൾ ലഭ്യമാണെങ്കിലും എംഎൽഎമാർക്ക് ഈ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ഈ വലിയ നീക്കം.
ഇതിന് പുറമെ ഡ്രൈവർമാരുടെ ശമ്പളത്തിനും കാർ സംബന്ധമായ മറ്റ് ചെലവുകൾക്കുമായി ഓരോ മാസവും 75,000 രൂപ വീതം എംഎൽഎമാർക്ക് അനുവദിക്കും. കൂടാതെ, ഓരോ എംഎൽഎ ഓഫീസിലും സഹായിയെ നിയമിക്കുന്നതിനായി പ്രതിമാസം 25,000 രൂപ വീതവും നൽകും. നിയമസഭാംഗങ്ങൾക്ക് ജനങ്ങൾക്കിടയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി വിസികെ എംഎൽഎ ജ്യോതിമണി ഉന്നയിച്ച ആവശ്യത്തെ തുടർന്നാണ് ഈ പ്രഖ്യാപനം. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മുൻ സർക്കാരുകൾ തള്ളിയിരുന്ന ആവശ്യമാണിതെന്ന് മുതിർന്ന ഡിഎംകെ എംഎൽഎമാർ അഭിപ്രായപ്പെട്ടു.
ഇതിന് പുറമെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയ്ക്കായി 351 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതുവഴി ബിഎസ്സി നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ കോഴ്സുകളിൽ 6,098 അധിക സീറ്റുകൾ സൃഷ്ടിക്കും. സംസ്ഥാനത്ത് ഏഴ് പുതിയ ഗവൺമെന്റ് നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കും. പെരമ്പലൂരിൽ 300 കോടി രൂപ ചെലവിൽ 400 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക ചികിത്സാ പരിധി 5 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. കൂടാതെ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കും.































