കോഴിക്കോട് : വാക്‌സിന്‍ എടുക്കാനെത്തിയ വീട്ടമ്മയ്ക്ക് മരുന്ന് നിഷേധിച്ച് ആരോഗ്യ വകുപ്പ്. അന്‍പതു കിലോമീറ്ററോളം സഞ്ചരിച്ച് വാക്‌സിന്‍ എടുക്കാനെത്തിയ വീട്ടമ്മയ്ക്ക് ആരോഗ്യ വകുപ്പ് വാക്‌സിന്‍ നിഷേധിച്ചെങ്കിലും വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകി. കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി.നദീറയെ ആണ് റജിസ്‌ട്രേഷന്‍ കൃത്യമല്ലാത്തതിന്റെ പേരിൽ വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നുപറഞ്ഞ് അധികൃതര്‍ തിരിച്ചയച്ചത്. എന്നാല്‍ തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും വാക്‌സിനെടുത്തതായുള്ള സന്ദേശം ഫോണിലെത്തി.
വാക്‌സിനേഷനു റജിസ്റ്റര്‍ ചെയ്തപ്പോള്‍ പേരാമ്പ്ര ചങ്ങരോത്ത് പിഎച്ച്‌സിയിലാണ് നദീറയ്ക്ക് സ്ലോട് ലഭിച്ചത്. മകനോടൊപ്പം ഇരുചക്രവാഹനത്തില്‍ അരക്കിണറില്‍ നിന്ന് ചങ്ങരോത്തെത്തിയെങ്കിലും ബുകിങ് കൃത്യമായിട്ടല്ല നടത്തിയതെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു.
സർട്ടിഫിക്കറ്റില്‍ തന്റെ പേരും ആധാര്‍ കാര്‍ഡിന്റെ നമ്പറും വാക്‌സിന്റെ പേരുമെല്ലാം കൃത്യമായുണ്ട്. ഇത്ര കൃത്യമായി വിവരങ്ങള്‍ നല്‍കിയെന്നിരിക്കെ എന്തുകൊണ്ടാണു വാക്‌സിന്‍ നല്‍കാതെ മടക്കിയത് എന്ന സംശയത്തിലാണ് നദീറ. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയിട്ടും വാക്‌സിന്‍ നല്‍കാതെ തിരിച്ചയച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡികെല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.