കൊച്ചി : കുമ്പളങ്ങിയിൽ ആന്റണി ലാസറിനെ (39) കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതിയടക്കം രണ്ടു പേർ കൂടി അറസ്റ്റിൽ. ഒന്നാം പ്രതി കുമ്പളങ്ങി സ്വദേശി തറേപ്പറമ്പിൽ വീട്ടിൽ ബിജു (43), ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ കുമ്പളങ്ങി ഭജനമഠത്തിനു സമീപം താമസിക്കുന്ന ലാൽജു (38) എന്നിവരെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ നാല് പ്രതികളും അറസ്റ്റിലായി. തിങ്കളാഴ്ച ബിജുവിന്റെ ഭാര്യ രാഖി (22) യും ബിജുവിന്റെ സുഹൃത്ത് പുത്തങ്കരി വീട്ടിൽ സെൽവനും (53) അറസ്റ്റിലായിരുന്നു.
കഴിഞ്ഞ മാസം ഒമ്പതിനാണ് ലാസറിന്റെ തിരോധാനത്തിൽ സഹോദരന്റെ മൊഴിപ്രകാരം പള്ളുരുത്തി പോലീസ് അന്വേഷണം തുടങ്ങിയത്. ജൂലായ് 31 ന് ലാസറിന്റെ മൃതദേഹം ഒന്നാം പ്രതി ബിജുവിന്റെ വീടിനടുത്തുള്ള പാടവരമ്പിൽ അഴുകിയ നിലയിൽ കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ട ലാസറും സഹോദരനും ചേർന്ന് ഒന്നാം പ്രതി ബിജുവിനെ നാലുവർഷം മുൻപ് ദേഹോപദ്രവം ഏൽപ്പിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തതിന്റെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് തിരിച്ചറിഞ്ഞു.
ജൂലായ് ഒമ്പതിന് പ്രശ്നം തീർപ്പാക്കാനെന്ന വ്യാജേന ലാസറെ സെൽവനും ലാൽജിയും ചേർന്ന് വിളിച്ച് ബിജുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവരെല്ലാം ചേർന്ന് മദ്യം കഴിച്ച ശേഷം ബിജുവും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരും ചേർന്ന് ലാസറെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പാടവരമ്പത്ത് കുഴികുത്തി മൃതദേഹം മൂടി. ലാസറിനെ ഉപദ്രവിക്കുന്നതിനും മൃതദേഹം മറവു ചെയ്യുന്നതിനും പ്രതികൾക്ക് സൗകര്യങ്ങൾ ഒരുക്കി നൽകിയത് രാഖിയാണ്.
പ്രതികളെ പിടികൂടുന്നതിൽ നാട്ടുകാരുടെ സഹായവുമുണ്ടായി എന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു പത്രസമ്മേളനത്തിൽ പറഞ്ഞു. പള്ളുരുത്തി പോലീസ് സ്റ്റേഷൻ എസ്.ഐ ദീപുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുഗോഷ്, സമദ്, സി.പി.ഒ മാരായ ജിജോ, രതീഷ്, പ്രശാന്ത്, പ്രജിത്, രാജീവ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.