തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഒഴിവാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണമെന്നും ചായ, മദ്യം, കാപ്പി തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, നിർമ്മാണ മേഖല എന്നിവർക്കായി പ്രത്യേക നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. കുട്ടികൾക്ക് വെയിലേൽക്കുന്ന തരത്തിലുള്ള അസംബ്ലികളും മറ്റ് പരിപാടികളും സ്കൂളുകൾ ഒഴിവാക്കണം. തൊഴിലുറപ്പ് തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവരുടെ ജോലി സമയം ക്രമീകരിക്കാനും വിശ്രമം ഉറപ്പാക്കാനും നിർദേശമുണ്ട്. കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ വനമേഖലയിലുള്ളവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.





























