തൃശൂർ : ഫ്ളൈറ്റ് നേരത്തെ പോയി യാത്ര മുടങ്ങിയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ കൊച്ചിയിലെ എയർ ഇന്ത്യ എക്സ് പ്രസ്സ് മാനേജിങ്ങ് ഡയറക്ടർ 35000 രൂപ നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി. തൃശൂർ കുറുമാൽ സ്വദേശി വടക്കൻ വീട്ടിൽ ഫ്രിന്റോ, ഭാര്യ രഹ്ന ഫ്രിന്റോ എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കോടതി വിധി. പരാതിക്കാര്‍ ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ളൈറ്റിലാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നതു്. ഉച്ചതിരിഞ്ഞ് 4.35ന് പുറപ്പെടേണ്ടിയിരുന്ന ഫ്ളൈറ്റ് നേരത്തെ 2.30 ന് പോവുകയായിരുന്നു. ഇതുമൂലം ഹർജിക്കാരന് കൂടുതൽ തുക മുടക്കി അടുത്ത ദിവസം യാത്ര ചെയ്യേണ്ടി വന്നു.
ഫ്ളൈറ്റ് പുറപ്പെടേണ്ട സമയം നേരത്തെയാക്കി ക്രമീകരിച്ചുവെന്നും ആയത് അറിയിച്ചിരുന്നുവെന്നുമായിരുന്നു എയർലൈൻസിന്റെ വാദം. എന്നാൽ അറിയിച്ചത് സംബന്ധമായി യാതൊരു രേഖയും എതിർകക്ഷി ഹാജരാക്കുകയുണ്ടായില്ല. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ സേവനത്തിലെ വീഴ്ചയും ഹർജിക്കാരന് സംഭവിച്ച ബുദ്ധിമുട്ടുകളും പരിഗണിച്ച് നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി.




























