ലണ്ടൻ : യുകെയിൽ ഉഷ്ണതരംഗം ശക്തിപ്രാപിക്കാനിരിക്കെ, കനത്ത ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാേയക്കുമെന്ന മുന്നറിയിപ്പുമായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി. ബുധനാഴ്ച മുതൽ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മെറ്റ് ഓഫിസ് പ്രവചനം. ഈ വർഷത്തെ നാലാമത്തെ ഉഷ്ണതരംഗമായിരിക്കും ഇത്. ലണ്ടൻ, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലൻഡ്സ് മേഖലകളിൽ ബുധനാഴ്ച രാവിലെ 9 മുതൽ വ്യാഴാഴ്ച രാവിലെ 9 വരെ ഉയർന്ന ആരോഗ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സൗത്ത് വെസ്റ്റ്, വെസ്റ്റ് മിഡ്‌ലൻഡ്സ്, യോർക്ക്ഷയർ ആൻഡ് ദ ഹംബർ മേഖലകളിലും മുന്നറിയിപ്പും നിലവിലുണ്ട്.
വയോധികർ, കുട്ടികൾ, ഹൃദയ – ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ചൂടു കാരണം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുകെഎച്ച്എസ്എ അറിയിച്ചു. ആശുപത്രികൾ, ആംബുലൻസ് സേവനങ്ങൾ, കെയർ ഹോമുകൾ ഉൾപ്പെടെയുള്ള ആരോഗ്യ – സാമൂഹിക സേവനങ്ങൾക്ക് അധിക സമ്മർദം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മെറ്റ് ഓഫിസ് പ്രവചനമനുസരിച്ച് മിഡ്‌ലൻഡ്സ്, തെക്കൻ, കിഴക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ബുധനാഴ്ച താപനില 30 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.
വെയിൽസിൽ 25 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും. സ്കോട്‍ലൻഡിലും നോർത്തേൺ അയർലൻഡിലും, വടക്കൻ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളിലും മേഘാവൃതമായ കാലാവസ്ഥയും ഇടയ്ക്കിടെ മഴയും തുടരുമെന്നാണ് പ്രവചനം. ഇതോടെ രാജ്യത്ത് വ്യക്തമായ വടക്ക് – തെക്ക് കാലാവസ്ഥാ വ്യത്യാസം അനുഭവപ്പെടും. മുൻപ് അനുഭവപ്പെട്ട മൂന്ന് ഉഷ്ണതരംഗങ്ങളെ അപേക്ഷിച്ച് നിലവിലെ ചൂട് ദൈർഘ്യം കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും തെക്കൻ, മധ്യ, കിഴക്കൻ ഇംഗ്ലണ്ടിൽ മഴയുടെ കടുത്ത കുറവ് തുടരുന്നതിനാൽ വരൾച്ചയും കാട്ടുതീ ഭീഷണിയും ശക്തമായി തുടരുകയാണ്.
ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഇപ്പോഴും ഹോസ്‌പൈപ്പ് നിരോധനത്തിന്റെ പരിധിയിലാണ്. മെറ്റ് ഓഫിസ് കണക്കുകൾ പ്രകാരം ജൂലൈ മാസം ശരാശരി താപനിലയുടെ അടിസ്ഥാനത്തിൽ യുകെയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിലൊന്നായി മാറുകയാണ്. ആവശ്യത്തിന് വെള്ളം കുടിക്കുക, സൂര്യപ്രകാശം പരമാവധി ഒഴിവാക്കുക, ഒറ്റയ്ക്കുള്ള വയോധികരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക എന്നിവയാണ് അധികൃതരുടെ നിർദേശം.































