കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനേയും, ബോര്‍ഡ് ആംഗമായിരുന്ന അജികുമാറിനേയും പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് ഇരുവരെയും എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടത്. കൊല്ലം പോലീസ് ക്ലബ്ബിൽ എത്തിച്ച് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി നേരെത്തെ തന്നെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമായിരിക്കും ഇരുവരെയും ചോദ്യം ചെയ്യലിനായി പോലീസ് ക്ലബ്ബിൽ എത്തിക്കുക.
2024-25 ല്‍ ഇവരുടെ ഭരണ കാലഘട്ടത്തില്‍ വലിയ തോതില്‍ സ്വര്‍ണക്കൊള്ള നടന്നു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. 2025ലെ ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ ഇതിനോടകം സന്നിദാനത്ത് നിന്നും ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്തിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി വിശദമായ ചോദ്യാവലി അടക്കം തയ്യാറാക്കിക്കൊണ്ടുള്ള ചോദ്യം ചെയ്യലാണ് നടത്തുന്നത്.





























