ഡൽഹി : രാഷ്ട്രീയ കൂറുമാറ്റം തടയാനാകാതെ ബിജെപിയും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള നേതാക്കന്മാരുടെ പാർട്ടി മാറ്റം വീണ്ടും തുടർക്കഥയാകുന്നു. ഹരിയാനയിൽനിന്നും രാജസ്ഥാനിൽനിന്നുമുള്ള രണ്ട് സിറ്റിങ് എംപിമാർ ബിജെപി വിട്ടു. ബിജെപി നേതാവും ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽനിന്നുള്ള എംപിയുമായ ബ്രിജേന്ദ്ര സിങ്ങാണ് ബിജെപിയിൽനിന്ന് രാജിവച്ചത്. ബ്രിജേന്ദ്ര വൈകാതെ കോൺഗ്രസിൽ ചേർന്നു. രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപി രാഹുൽ കസ്‌വാനാണ് പാർട്ടി വിട്ട മറ്റൊരു എംപി. രാഹുലും താമസിയാതെ കോൺഗ്രസിൽ ചേരും. രാജസ്ഥാനിൽനിന്നുള്ള എംപിയായ രാഹുലിന് ഇത്തവണ ബിജെപി സീറ്റ് നൽകിയിരുന്നില്ല.
പാർട്ടി വിടുന്ന കാര്യം ബ്രിജേന്ദ്ര സിങ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘‘ചില നിർബന്ധിത രാഷ്ട്രീയ കാരണങ്ങളാൽ പാർട്ടിയുടെ പ്രാഥമികാംഗത്വം ഞാൻ രാജിവക്കുകയാണ്. ഹിസാറിൽനിന്ന് എംപിയായി സേവനം അനുഷ്ഠിക്കാൻ അവസരം നൽകിയ പാർട്ടിയോടും ദേശീയ പ്രസിഡൻറ് ജെ.പി.നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരോടും ഞാനെന്റെ നന്ദി അറിയിക്കുന്നു’’ ബ്രിജേന്ദ്ര സിങ് എക്സിൽ വ്യക്തമാക്കി.





























