ചേത്തയ്ക്കല്‍: ഒട്ടേറെ സമരങ്ങളും മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടലിനും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിർമാണം പൂർത്തിയാക്കിയ റോഡിലെ ടാറിങ് തടി വ്യാപാരികള്‍ തകർത്തു. ബംഗ്ലാവുപടി-ഇടമുറി പാലം റോഡിലാണ് കൂറ്റന്‍ തടി ലോറി ഇറക്കി നാശം വരുത്തിയത്. പഴവങ്ങാടി പഞ്ചായത്തിലെ 5-ാം വാർഡിൽപ്പെടുന്ന റോഡാണിത്. റീ ബിൽഡ് കേരള പദ്ധതിയിൽ ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് റോഡ് പുനരുദ്ധരിച്ചത്. കഴിഞ്ഞ മാസം 28ന് ആണ് പണി പൂർത്തിയായത്. ഈ മാസം 4 മുതൽ മാത്രമേ ഗതാഗതം അനുവദിക്കൂയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നു.
റോഡിന്‍റെ തുടക്ക ഭാഗത്ത് ഇതു സൂചിപ്പിച്ചുള്ള ബോര്‍ഡും വെച്ചിരുന്നു. ഇതു കണക്കിലെടുക്കാതെ തടി കയറ്റിയ ലോറി ഇതിലെ കടന്നു പോകുകയായിരുന്നു. കൂറ്റൻ മരങ്ങൾ ക്രെയിൻ ഉപയോഗിച്ചാണ് ലോറിയിൽ കയറ്റിയത്. വാഹനങ്ങള്‍ റോഡില്‍ കുത്തി തിരിച്ചതു മൂലം 200 മീറ്ററോളം ഭാഗത്തു നാശം നേരിട്ടിട്ടുണ്ട്. ഇത് റോഡിന്‍റെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കും. ഇതേപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കരാറുകാരനും റീ ബിൽഡ് കേരള വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറും റാന്നി പോലീസിൽ പരാതി നൽകി. പോലീസ് സ്‌ഥലം സന്ദർശിച്ചു മടങ്ങിയെങ്കിലും നടപടികള്‍ ഒന്നുമായിട്ടില്ല.





























