തിരുവല്ല : ഇന്നലെ വൈകിട്ടോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും തിരുവല്ലയിൽ വ്യാപക നാശനഷ്ടം. വൈകിട്ട് അഞ്ചരയോടെ മഴക്കൊപ്പം വീശിയടിച്ച കാറ്റാണ് നാശം വിതച്ചത്. പെരിങ്ങര 13-ാം വാർഡിൽ പുത്തൻപുരയിൽ ഓമനക്കുട്ടന്റെ നിർമ്മാണം നടക്കുന്ന വീടിന് മുകളിലേക്ക് ആഞ്ഞിലിമരവും പുളിമരവും മറിഞ്ഞുവീണു. ഇതേ തുടർന്ന് വീടിന്റെ ഒരു ഭാഗവും പിൻവശത്തെ ഷെഡും തകർന്നു. ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന ഓമനക്കുട്ടന്റെ ഭാര്യ രമ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് 5.30നും ആറിനും ഇടയിൽ ശക്തമായ കാറ്റാണ് വീശിയടിച്ചത്. തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിൽ നെടുമ്പ്രത്ത് വാളകത്തിൽ പാലത്തിന് സമീപം റോഡിന് കുറുകെ തണൽ മരം മറിഞ്ഞ് വീണതിനെ തുടർന്ന് വൈദ്യുതി പോസ്റ്റും ഒടിഞ്ഞുവീണു.
ഇതേ തുടർന്ന് തടസപ്പെട്ട ഗതാഗതം അഗ്നിരക്ഷാസേന എത്തിയാണ് പുനസ്ഥാപിച്ചത്. തുകലശരി യോഗക്ഷേമ സ്കൂളിന് സമീപം സമീപ പുരയിടത്തിൽ നിന്നിരുന്ന മരം റോഡിന് റോഡിലേക്ക് വീണു. പെരിങ്ങര ചോളമൺ മന ട്രാൻസ്ഫർമറിന് സമീപം സമീപ പുരയിടത്തിൽ നിന്നിരുന്ന മരം റോഡിന് കുറുകെ മറിഞ്ഞുവീണു. മരം നാട്ടുകാർ ചേർന്ന് വെട്ടിമാറ്റി. ജലവിതരണ വകുപ്പിന്റെ സൈക്കിൾ മുക്കിലെ പമ്പ് ഹൗസിന് മുകളിലേക്ക് പുളിമരം മറിഞ്ഞു വീണ് കെട്ടിടം ഭാഗികമായി തകർന്നു. കോച്ചാരിമുക്കത്ത് തേക്ക് മരത്തിന്റെ ശിഖരം ഓടിഞ്ഞുവീണ് വൈദ്യുതി മുടങ്ങി. പല ഭാഗങ്ങളിലായി മരങ്ങൾ വീണ് വൈദ്യുതി ലൈൻ പൊട്ടിയതിനെ തുടർന്ന് കെ.എസ്ഇബി മണിപ്പുഴ സെക്ഷൻ പരിധിയിൽ പലയിടത്തും വൈദ്യുതി മുടങ്ങി.






























