കോട്ടയം : കനത്ത മഴയിലും കാറ്റിലും കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം. മരം വീണ് വൈദ്യുതി വിതരണം താറുമാറായി. ഇന്ന് പുലർച്ചെയാണ് മഴയിലും കാറ്റിലും നാശ നഷ്ടമുണ്ടായത്. അടുത്ത മണിക്കൂറുകളില്‍ കോട്ടയത്ത് ഭേദപ്പെട്ട മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പുലർച്ചെ ശക്തമായ കാറ്റിൽ കുടവെച്ചൂർ മാടക്കാട്ടു ഭാഗത്തു നടുവിലെക്കൂറ്റ് മനോജിന്റെ വീട്ടിലേക്കു മരം കടപുഴകി വീണു. വീട്ടുകാർ തലനാരിഴ്ക്കാണ് രക്ഷപെട്ടത്. സമീപത്തുള്ള രാധാകൃഷ്ണൻ, സുഗതൻ എന്നിവരുടെ പുരയിടത്തിലും മരം കടപുഴകി വീണു.
കോട്ടയം നഗരത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കു മുകളിൽ മരം കടപുഴകി വീണ് നാശ നഷ്ടമുണ്ടായി. സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനു സമീപം ജീവനക്കാരുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്താണ് മരം കടപുഴകി വീണത്. നാട്ടകം പോളിടെക്‌നിക് കോളജിനു സമീപം പോർട്ട് റോഡിലും മരം കടപുഴകി വീണു. പോർട്ട് റോഡിലെ ഗതാഗതം തടസപെട്ടു. എം.സി റോഡിൽ ഗതാഗത തടസമില്ല. ഇന്നലെ വൈകിട്ട് ഏറ്റുമാനൂർ നീണ്ടൂരിൽ ഒൻപതാം വാർഡ് കുന്നുപുറത്ത് ഷാജിയുടെ വീട്ടിലേയ്ക്ക് തേക്ക് മരം കടപുഴകി വീണു. ആർക്കും പരുക്കില്ല. ഇവിടെ തന്നെ അമ്മിണി വേലായുധന്റെ വീടിനു മുകളിലേയ്ക്കും മരം മറിഞ്ഞു വീണു. പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. സംക്രാന്തി, പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി ഭാഗങ്ങളിലും മരം വീണു വൈദ്യുതി വിതരണം തടസപ്പെട്ടു.






























