തിരുവനന്തപുരം : അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നത് വിവാദമാകുന്നു. പ്രതീക്ഷിച്ചതിലും കുടുതൽ മഴ പുലർച്ചെ പെയ്തതിനാലാണ് മുന്നറിയിപ്പ് നൽകാതെ തുറന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ വേണ്ടത്ര മുന്നറിയിപ്പുകള്‍ നല്‍കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഉത്തരവ് നല്‍കേണ്ടത് ജില്ലാ കളക്ടര്‍ ആണ്. ഇവിടെ ജല അതോറിറ്റി ഷട്ടറുകള്‍ തുറന്നിട്ട് ജില്ലാ കളക്ടറെ അറിയിക്കുകയായിരുന്നു എന്ന് വ്യക്തമാണ്.
പുലർച്ചെ രണ്ട് മണിക്ക് പെയ്ത ശക്തമായ മഴയെ തുടർന്നാണ് അരുവിക്കര ഡാം നിറഞ്ഞത്. അപ്രതീക്ഷിതമായാണ് ശക്തമായ മഴ ഉണ്ടായത്. മഴ പെയ്തപ്പോൾ തന്നെ ദുരന്തനിവാരണ അതോറിറ്റിയേയും ജില്ലാ ഭരണകൂടത്തെയും അറിയിച്ച ശേഷമാണ് അഞ്ച് ഷട്ടറുകൾ തുറന്നതെന്നാണ് ജല അതോറിറ്റി പറയുന്നത്. രണ്ട് മണിക്കും നാലു മണിക്കുമിടയിൽ ഓരോ ഷട്ടറും നടപടിക്രമം പാലിച്ചാണ് തുറന്നതെന്നാണ് വിശദീകരണം. എന്നാൽ തുറക്കുന്നതിന് മുൻപ് ജില്ലാ ഭരണകൂടം മുന്നറിപ്പ് നൽകിയിരുന്നില്ല.
ഷട്ടറുകൾ തുറന്നതിനാൽ കരമന ആറിലാണ് വെള്ളം ഉയർന്നത്. എന്നാൽ തലസ്ഥാനനഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടയിലായത് കിള്ളിയാർ കരകവിഞ്ഞൊഴുകിയത് കൊണ്ടാണ്. ഇതും അരുവിക്കര ഡാം തുറന്നതും തമ്മിൽ ബന്ധമില്ലെന്നും ജലഅതോറിറ്റി പറയുന്നു.