റാന്നി: റാന്നിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ വേനൽമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം സംഭവിക്കുകയും വീട്ടമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. റാന്നി-പൂവൻമല-തിരുവല്ല റോഡിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇടിമിന്നലിൽ വീട് തകർന്ന് ഒരാൾക്ക് പരിക്കേറ്റു. കുടമുരുട്ടി കൊച്ചുകുളം ഭാഗത്ത് കുളത്തുങ്കൽ വീട്ടിൽ മഞ്ജുവിനാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. മിന്നലേറ്റതിനെ തുടർന്ന് മഞ്ജുവിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും വയറിങ്ങും പൂർണ്ണമായും കത്തിയമർന്നു. സ്ഫോടനത്തിന് സമാനമായ ശബ്ദത്തോടെ ഉപകരണങ്ങൾ പൊട്ടിത്തെറിച്ചപ്പോൾ അതിന്റെ ചീളുകൾ മുഖത്ത് തറച്ചാണ് മഞ്ജുവിന് പരിക്കേറ്റത്. വീടിന്‍റെ ഭിത്തിക്കും വിള്ളല്‍ വീണു. ഇവരെ ഉടൻതന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശക്തമായ കാറ്റിൽ റാന്നി-പൂവൻമല-തിരുവല്ല റോഡിൽ ന്യൂ ഇന്ത്യ ചർച്ചിന് സമീപം അപകടാവസ്ഥയിലായിരുന്ന റബ്ബർ മരം ഒടിഞ്ഞു വീണു. മരം റോഡിന് കുറുകെ വീണതോടെ ഈ പാതയിൽ ദീർഘനേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വിവരമറിഞ്ഞ ഉടൻതന്നെ റാന്നിയിൽ നിന്നും ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.റാന്നി ഐത്തലയിലും റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് മേഖലയിൽ മിന്നലോടു കൂടിയ മഴ ആരംഭിച്ചത്. കാറ്റിലും മഴയിലും പലയിടങ്ങളിലും കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.






























