കൂനൂർ: ഇന്നലെ ഊട്ടിക്ക് സമീപം കൂനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി മദ്രാസ് റെജിമെന്‍റ് സെന്ററിലേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസം ഊട്ടിയിലെ വെല്ലിഗ്ടണ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങളാണ് ഇന്ന് രാവിലെ സൈനികവ്യൂഹത്തിന്‍റെ അകമ്പടിയോടെ മദ്രാസ് റെജിമെന്‍റ് സെന്റെറിലേക്ക് എത്തിച്ചത്. സംയുക്ത സൈനിക മേധാവിയെ യാത്രയാക്കാൻ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്.
പട്ടാള വണ്ടിയിൽ ഒരുമിച്ചാണ് ജനറൽ ബിപിൻ റാവത്തിന്റേയും പത്നി മധുലിക റാവത്തിന്റേയും മൃതദേഹങ്ങൾ കൊണ്ടു പോയത്. പിന്നാലെ മറ്റു സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളും സൈനികതാവളത്തിലേക്ക് എത്തിച്ചു.
പൊതുദർശനത്തിനും ആദരമർപ്പിക്കൽ ചടങ്ങിനും ശേഷം വൈകിട്ടോടെ ജനറലിന്റേയും പത്നിയുടേയും മൃതദേഹം ദില്ലിയിലേക്ക് കൊണ്ടു പോകും. ആദരമർപ്പിക്കൽ ചടങ്ങുകൾക്ക് ശേഷം എല്ലാവരുടേയും മൃതദേഹങ്ങൾ സുളൂരിലെ വ്യോമസേന കേന്ദ്രത്തിലേക്ക് എത്തിക്കും അവിടെ നിന്നും ബിപിൻ റാവത്തിന്റേയും പത്നിയുടേയും മൃതദേഹം ദില്ലിക്കും മറ്റുള്ളവരുടേത് സ്വദേശങ്ങളിലേക്കും അയക്കും. ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും സംസ്കാരം നാളെ ദില്ലിയിൽ നടത്തും. ഭൗതിക ശരീരം ഇന്ന് വൈകീട്ട് സൈനിക വിമാനത്തിൽ ദില്ലിയിൽ എത്തിക്കും. നാളെ രാവിലെ 11 മുതൽ ദില്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം വൈകിട്ട് ദില്ലി കന്റോൺമെന്റ് ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ സംസ്കാരിക്കും.





























