കോതമംഗലം : കോതമംഗലം പിണ്ടിമനയിൽ കാട്ടാനകൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു പോത്ത് ചത്തു. മറ്റൊരു പോത്തിന് മാരകമായി പരുക്കേറ്റു. വെള്ളം കൊടുക്കാനായി പോയ ഉടമയാണ് പോത്ത് ചത്തുകിടക്കുന്നത് കണ്ടത്.
വെറ്റിലപ്പാറ മുസ്ലിം പള്ളിക്ക് സമീപം ജനവാസ മേഖലയിലാണ് രാത്രിയിൽ കാട്ടാനക്കൂട്ടമിറങ്ങിയത്. റബർ തോട്ടത്തിൽ കെട്ടിയിരുന്ന പള്ളിക്കാപറമ്പിൽ ജോസഫിന്റെ രണ്ട് പോത്തുകളെയാണ് ആനകൾ ആക്രമിച്ചത്. ഒരു പോത്ത് ആനയുടെ കുത്തേറ്റ് ചത്തു. മറ്റൊരു പോത്തിന് മാരകമായി പരുക്കേറ്റു. കൊമ്പ് പറിഞ്ഞു പോയിട്ടുണ്ട്. വെള്ളം കൊടുക്കാനായി ചെന്നപ്പോഴാണ് ജോസഫ് പോത്ത് ചത്തു കിടക്കുന്നത് കണ്ടത്.
മലയാറ്റൂർ വനമേഖലയിൽ ഉൾപ്പെടുന്ന കോട്ടപ്പാറ വനത്തിൽ നിന്നാണ് ജനവാസ മേഖലകളായ വേട്ടാമ്പാറ, മാലിപ്പാറ, വെറ്റിലപ്പാറ ഭാഗങ്ങളിൽ കാട്ടാന ഇറങ്ങുന്നത്. നിരന്തരം കാട്ടാനകൾ ഇറങ്ങുന്ന ഇവിടെ അടിയന്തിരമായി സർക്കാർ ഇടപെട്ട് ഫെൻസിങ് ജോലികൾ ചെയ്തു തീർക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.