ലുധിയാന : പഞ്ചാബിൽ പാക് അതിർത്തിമേഖലയിൽനിന്ന് 40.8 കിലോ ഹെറോയിൻ പിടിച്ചെടുത്തു. ഗുരുദാസ്പുർ ജില്ലയിലെ ദേരാബാബ നാനാക് മേഖലയിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഹെറോയിന് പുറമേ 180 ഗ്രാം ഒപ്പിയവും ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച പാകിസ്താൻ നിർമിത പിവിസി പൈപ്പുകളും രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ ഹെറോയിന് അന്താരാഷ്ട്രവിപണിയിൽ 200 കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ ബി.എസ്.എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കടത്ത് പിടികൂടിയത്. കുപ്രസിദ്ധ ലഹരിമരുന്ന് വിതരണക്കാരനായ നിർമൽ സിങ് എന്ന സോനു മായേർ പാകിസ്താനിൽനിന്ന് ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. പോലീസ് സംഘം ഈ വിവരം ബി.എസ്.എഫിനെ അറിയിച്ചു. ഇതിനിടെ പുലർച്ചെ 2.30 ഓടെ അതിർത്തിയോട് ചേർന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ചിലരെ കണ്ടു. ബി.എസ്.എഫ്. വെടിയുതിർത്തതോടെ ഇവർ പ്രദേശത്തുനിന്ന് പിൻവാങ്ങി. പിന്നാലെ പോലീസ് സംഘവും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൈപ്പ് വഴി കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിടിച്ചെടുത്തത്.
39 പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. പാകിസ്താനിൽനിന്ന് അതിർത്തിയിലെ കമ്പിവേലിക്കിടയിലൂടെ പി.വി.സി. പൈപ്പിനുള്ളിലാക്കിയാണ് ഇവ ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച രണ്ട് പൈപ്പുകളും പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നിർമൽ സിങ്ങിനായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 2020 ൽ ഹെറോയിൻ പിടിച്ചെടുത്ത കേസിൽ പോലീസ് തിരയുന്ന പ്രതിയാണ് ഇയാൾ. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണെന്ന് എസ്.എസ്.പി ഖുരാന മാധ്യമങ്ങളോട് പറഞ്ഞു.






























