കൊച്ചി : കോവിഡിന് ശേഷം മിക്കവരും ഡിജിറ്റല്‍ മണിയിലേക്ക് കടന്നു. ഇന്ന് എല്ലാ മേഖലയിലും ഡിജിറ്റല്‍ ഇടപാടുകളാണ്. വളരെ ചെറിയൊരു ശതമാനം ആളുകള്‍ മാത്രമേ കറന്‍സി കൈകാര്യം ചെയ്യുന്നുള്ളൂ. തട്ടുകടയില്‍ നിന്ന് ഒരു ചായ കുടിച്ചാലും വീട്ടില്‍ തേങ്ങ ഇടാന്‍ വരുന്നവര്‍ക്കുമൊക്കെ കയ്യിലെ മൊബൈലില്‍ നിന്ന് പണം കൈമാറുകയാണ്. ഇത് കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ സൌകര്യപ്രദമാണെങ്കിലും ഇതിന്റെ പിന്നില്‍ ഒരു വലിയ കുരുക്ക് ഒളിഞ്ഞിരിക്കുന്നു. ഏതൊരു വ്യാപാരിയുടെയോ തൊഴിലാളിയുടെയോ വരുമാനം ഇതിലൂടെ കണ്ടുപിടിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.
ഉദാഹരണത്തിന് തെരുവോരത്ത് പഴങ്ങള്‍ വില്‍ക്കുന്നയാള്‍ ഈ ഡിജിറ്റല്‍ ഇടപാടില്‍ കൂടിയാണ് പണം സ്വീകരിക്കുന്നതെന്നു വെക്കുക. ഒരുദിവസം 4000 രൂപയാണ് ഇതിലൂടെ കിട്ടിയതെങ്കില്‍ ഒരുമാസത്തെ വിറ്റുവരവ് 4000 x 30 = 1,20,000 രൂപയാണ്. വില്‍പ്പനയുടെ 20% മാത്രം ലാഭമായി കണക്കാക്കിയാല്‍ ഒരുമാസത്തെ ലാഭം 24,000 രൂപയാണ്. ഇതനുസരിച്ച് ഒരുവര്‍ഷത്തെ വരുമാനം 24,000 x 12 = 2,88,000 രൂപയാണ്. ഈ കച്ചവടക്കാരന് മറ്റ് ഏതെങ്കിലും തരത്തിലുള്ള വരുമാനംകൂടി ഉണ്ടെങ്കില്‍ ഇതിനോട് ചേര്‍ക്കപ്പെടും. തനിക്ക് വരുമാനം ഒന്നുമില്ലെന്നും ജീവിക്കാന്‍ പാടുപെടുകയാണെന്നും ഇയാള്‍ പറഞ്ഞാല്‍ സാധാരണ ജനങ്ങള്‍ മാത്രമേ വിശ്വസിക്കൂ. ഡിജിറ്റല്‍ ഇടപാടുകള്‍ എല്ലാം അക്കൌണ്ടില്‍ കൂടിയാണെന്നതിനാല്‍ എല്ലാ ഇടപാടുകള്‍ക്കും രേഖയുണ്ട്. വരുമാന പരിധി കഴിഞ്ഞാല്‍ ഇതിന് നികുതി നല്‍കേണ്ടിവരും. തന്നെയുമല്ല ഒരു വര്‍ഷത്തെ വിറ്റുവരവ് 20 ലക്ഷം കടന്നാല്‍ നിര്‍ബന്ധമായും ജി.എസ്.ടി രജിസ്ട്രേഷന്‍ എടുക്കണം. ചുരുക്കം പറഞ്ഞാല്‍ കള്ളം പറയാന്‍ കഴിയില്ല. എല്ലാ കണക്കുകളും അറിയേണ്ടവര്‍ അറിയുന്നുണ്ട്.





























