തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തെ ചൊല്ലിയുള്ള പരിഭവം തുടരുന്നതിനിടയിലും പതിവ് തെറ്റിക്കാതെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി രമേശ് ചെന്നിത്തല. രാഷ്ട്രീയ വിഷയങ്ങളിൽ ഇതുവരെ പ്രതികരിക്കാതിരുന്ന രമേശ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായും വി.ഡി. സതീശന് പൂർണ്ണ പിന്തുണ നൽകുന്നതായും അറിയിച്ചു. സതീശന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു. രാത്രിയും പുലർച്ചയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും അനുയായികളുമാണ് ഗുരുവായൂരിൽ എത്തി അദ്ദേഹത്തിനെ കണ്ട് പിന്തുണ അറിയിച്ചത്.
മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്ന് ഇപ്പോൾ പറയാൻ ആകില്ല. അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. പത്തുവർഷത്തെ ദുർഭരണത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുകയാണ് ഈ സർക്കാരിന്റെ ഉത്തരവാദിത്തം. അക്കാര്യത്തിൽ സതീശന് ജനങ്ങളുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.






























