കല്പറ്റ : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തുനിന്ന് പുനരധിവസിപ്പിക്കേണ്ടത് 179 കുടുംബങ്ങളെ. ദുരന്തത്തെ തുടർന്ന് മേപ്പാടി ഗ്രാമപ്പഞ്ചായത്തും റവന്യൂ വകുപ്പും ചേർന്ന് പരിശോധന നടത്തി തയ്യാറാക്കിയ പ്രാഥമിക പട്ടികയിലാണ് 179 കുടുംബങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. കള്ളാടി, മീനാക്ഷി, താഞ്ഞിലോട് പ്രദേശങ്ങളിലായാണ് കുടുംബങ്ങൾ. വീടുകളും മീനാക്ഷിയിലെ പാടികളും ഈ പട്ടികയിൽ ഉൾപ്പെടും. കുടുംബങ്ങൾ താമസിക്കുന്ന വീടുകളും മീനാക്ഷിപ്പുഴയും തമ്മിലുള്ള അകലം, ദുരന്തം നടന്ന മീനാക്ഷിയിൽനിന്ന് വീടുകളിലേക്കുള്ള ദൂരം, മണ്ണിടിച്ചിൽ അപകടസാധ്യത എന്നിവ കണക്കിലെടുത്താണ് നിലവിൽ പ്രാഥമികപട്ടിക തയ്യാറാക്കിയിരിക്കുന്നത്.
പ്രാഥമികപട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിൽ പലരും പുനരധിവാസത്തോട് വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും ഉന്നതതല ചർച്ചയ്ക്കുശേഷം പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമപട്ടിക തയ്യാറാക്കുമെന്നും മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ പറഞ്ഞു. എട്ടാം വാർഡായ താഞ്ഞിലോടാണ് ഏറ്റവുംകൂടുതൽ കുടുംബങ്ങൾ അപകടഭീഷണി നേരിടുന്നത്. നൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. പുഴയോരത്താണ് ഇവരുടെ വീടുകളുള്ളത്. മുകളിൽനിന്ന് മണ്ണിടിച്ചിലുണ്ടായാൽ താഞ്ഞിലോടുള്ളവർക്ക് അപകടസാധ്യത കൂടുതലാണെന്നും അധികൃതർ പറഞ്ഞു. മീനാക്ഷിയിൽ അപകടഭീഷണി നേരിടുന്ന 12 കുടുംബങ്ങളെ മേപ്പാടി പഞ്ചായത്ത് ഇടപെട്ട് മീനാക്ഷി എസ്റ്റേറ്റിന്റെതന്നെ സുരക്ഷിതമായ പാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
പ്രദേശത്തെ കുപ്പച്ചി ഉന്നതിയിലെ 46 കുടുംബങ്ങളിൽ അപകടഭീഷണി നേരിടുന്ന ഒരു കുടുംബത്തെയും നിലവിൽ പഞ്ചായത്ത് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മമ്മിക്കുന്ന് ഉന്നതിയിലെ ബന്ധുവീട്ടിലേക്കാണ് ഈ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ദുരന്തത്തെ തുടർന്ന് കുടുംബങ്ങൾക്ക് സൗജന്യറേഷൻ നൽകാനും ഉത്തരവായി. എട്ട്, ഒൻപത്, പത്ത്, 11, 12 വാർഡുകളിലെ കുടുംബങ്ങൾക്കാണ് സൗജന്യ റേഷൻ അനുവദിക്കുന്നത്. കള്ളാടി, മീനാക്ഷി, താഞ്ഞിലോട്, എന്നിവരോടൊപ്പം ചൂരൽമലയിലും പുത്തുമലയിലുമുള്ളവർക്കും സൗജന്യ റേഷൻ അനുവദിക്കുന്നുണ്ട്.
മണ്ണിടിച്ചിൽ ദുരന്തം കാരണം തൊള്ളായിരംകണ്ടി വിനോദസഞ്ചാരകേന്ദ്രം അടച്ചിടുകയും റിസോർട്ട്, ഹോംസ്റ്റേ തുടങ്ങിയവയുടെ പ്രവർത്തനം താത്കാലികമായി നിർത്തുകയും ചെയ്തത് കാരണം വരുമാനമാർഗം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അഞ്ചു വാർഡുകളിലുള്ളവർക്കും സൗജന്യ റേഷൻ അനുവദിച്ചത്.































