തിരുവനന്തപുരം : കോൺഗ്രസിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. നിലവിൽ ഉയർന്നു വന്നിട്ടുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ നേതാക്കളുടെ ചിത്രങ്ങൾ വെച്ചുള്ള ഫ്ലെക്സ് ബോർഡുകൾ അടിയന്തരമായി നീക്കം ചെയ്യാൻ നേതാക്കൾ തന്നെ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കേണ്ട കാര്യമില്ല” എന്നായിരുന്നു ഫ്ലെക്സ് വിവാദത്തോടുള്ള തിരുവഞ്ചൂരിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള പൂർണ്ണമായ അധികാരം ഹൈക്കമാൻഡിനാണെന്നും, ചർച്ചകൾ പൂർത്തിയാക്കി അനുയോജ്യമായ സമയത്ത് അവർ അത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർട്ടിയിലെ പ്രധാനപ്പെട്ട മൂന്ന് നേതാക്കളും ഒരുമിച്ച് കൂടിയാലോചിച്ചാണ് ഫ്ലെക്സുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. പാർട്ടിക്കുള്ളിലെ അന്തരീക്ഷം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നതിനും മുൻപത്തെ സാഹചര്യം നിലനിർത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടന്നുപോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.






























