വയനാട് : ജനവിധി യുഡിഎഫിന് അനുകൂലമായിരിക്കുമെന്നും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതായിരിക്കുമെന്നും കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ വിജയിച്ചു വരുന്ന എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡ് ആരായുമെന്നും എല്ലാ വശങ്ങളും പരിഗണിച്ച് ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള കീഴ്‌വഴക്കങ്ങൾ പാലിച്ചുതന്നെയാകും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും കോൺഗ്രസ് നേതൃത്വം മുൻപന്തിയിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തം ഉണ്ടായ ആദ്യ ദിവസം മുതൽ ടി സിദ്ധിഖ്, ഐസി ബാലകൃഷ്ണൻ തുടങ്ങിയ ജനപ്രതിനിധികൾ ദുരന്തമുഖത്ത് സജീവമായിരുന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ സർക്കാരുമായി സഹകരിച്ച് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിയെന്നും എംഎൽഎമാർ തങ്ങളുടെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന സംസ്ഥാന സർക്കാരുകൾ കേരളത്തിലെ പ്രവർത്തനങ്ങളെ സഹായിച്ചപ്പോൾ കേന്ദ്ര സർക്കാർ ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്നില്ലെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു.





























