തെള്ളിയൂർ : നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന എ 361 നമ്പർ തെള്ളിയൂർ സർവീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ കള്ളവോട്ടും ക്രമക്കേടുകളും തടയാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഫെബ്രുവരി 4 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വ്യാപകമായ കള്ളവോട്ടും ആൾമാറാട്ടവും നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ കെ.എൻ രാധാകൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് വിധി. സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷണർ, വരണാധികാരി എന്നിവർക്ക് സുതാര്യവും സത്യസന്ധമായും പ്രവർത്തിക്കുന്നതിനാവശ്യമായ പോലീസ് സംരക്ഷണം, സഹകരണ നിയമപ്രകാരം അംഗീകരിക്കപ്പെട്ട തിരിച്ചറിയൽ കാർഡുകളുടെ വിട്ടുവീഴ്ചയില്ലാത്ത പരിശോധന, ക്യാമറ റെക്കോർഡിംഗ് ഉൾപ്പെടെയുള്ള വോട്ടെടുപ്പ് എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് ബി ജെ പി തെള്ളിയൂർ ഏരിയാ കമ്മിറ്റി പ്രസിഡൻ്റ് കൂടിയായ രാധാകൃഷ്ണൻ ഹർജി നല്കിയത്.
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന നിർദേശം നല്കി. സഹകരണ നിയമം 6(എ) ,6 ( ബി ) രജിസ്റ്റർ പ്രകാരമുള്ള സംഘം തിരിച്ചറിയൽ കാർഡിന് പുറമെ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ തിരിച്ചറിയൽ കാർഡ്, ആധാർ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് മുതലായ അംഗീകരിക്കപ്പെട്ട ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കി മാത്രമേ അംഗങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കാവൂ എന്നും സഹകരണ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും വരണാധികാരിക്കും ഹൈകോടതി ഉത്തരവിലൂടെ നിർദ്ദേശം നല്കിയിട്ടുണ്ട്. പോലീസ് സംരക്ഷണം ഏർപ്പാടാക്കിയിട്ടുണ്ടെന്ന സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിലപാട് കോടതി അംഗീകരിച്ചു. ഹർജിക്കാരന് വേണ്ടി അഡ്വ കൃഷ്ണദാസ് പി.നായർ ഹാജരായി.





























