കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഒന്നും വിട്ടുപോകാതെ സമഗ്രമായ അന്വേഷണത്തിനായി സാധ്യമായത് എല്ലാം ചെയ്യണമെന്നും എസ്പി എം ജെ സോജന് നിർദേശം നൽകി. നിലവിലെ അന്വേഷണം ശരിയായ ദിശയിലാണെന്നും ദേവസ്വം ബെഞ്ച് വിലയിരുത്തി. കേസിൽ മിൽമ തിരുവനന്തപുരം, പത്തനംതിട്ട മേഖലകളിലെ ഓഫീസിൽ നിന്ന് രേഖകൾ കസ്റ്റഡിയിലെടുത്തെന്നും സാക്ഷികളെ ചോദ്യം ചെയ്തതായും എസ്പി എം ജെ സോജൻ കോടതിയെ അറിയിച്ചു.
ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ നിന്നും ഇടപാടിന്‍റെ വിവരങ്ങൾ ശേഖരിച്ചതായും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. അരവണ നിർമാണത്തിനുള്ള നെയ്യ് വാങ്ങിയതിൽ രണ്ടര കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് പ്രാഥമികമായി വിജിലൻസ് കണ്ടെത്തിയത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്ത് അടക്കമുള്ളവരെ പ്രതിയാക്കിയാണ് അന്വേഷണം.




























