കൊച്ചി : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ സർക്കാർ കേന്ദ്രത്തിൽ ഏഴു ദിവസം മാത്രം നിരീക്ഷിക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ദിവസങ്ങളുടെ കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവിൽ എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയും മുമ്പെങ്കിലും ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ കഴിയില്ലേയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.
സർക്കാർ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണം വേണമെന്നാണ് മാനദണ്ഡമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ഇളവ് തേടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നൽകി. കേരളത്തിന്റെ ആവശ്യം വിദഗ്ധ സമിതി അംഗീകരിച്ചില്ലെങ്കിൽ 14 ദിവസത്തെ സർക്കാർ നിരീക്ഷണം വേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതേതുടർന്നാണ് അടിയന്തരമായി തീരുമാനമെടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.
ഓരോ സംസ്ഥാനങ്ങളും അവർക്ക് ആവശ്യമുള്ള രീതിയിൽ മാനദണ്ഡങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടാൽ പ്രതിരോധത്തിന്റെ താളം തെറ്റുമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സാബു സ്റ്റീഫൻ എന്ന സ്വകാര്യ വ്യക്തിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിദേശത്ത് നിന്ന് വരുന്നവരുടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ ഏഴു ദിവസം ആക്കുന്നതിൽ അനുകൂല തീരുമാനം കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വീട്ടിൽ പോയാലും ഇവർ ക്വാറന്‍റൈനിൽ തുടരുമെന്നും ഇവർ ക്വാറന്‍റൈനിൽ തുടരുമെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.