കൊച്ചി : മക്കൾക്ക് പോലീസ് അഞ്ചുലക്ഷം രൂപ വിലയിട്ട സംഭവത്തിൽ പെൺകുട്ടികളെ ചിൽഡ്രൻസ് ഹോമിൽനിന്ന് വീട്ടിലെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കൈക്കൂലി ചോദിച്ചതടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നൽകിയ കുറ്റാരോപണ മെമ്മോ ഉൾപ്പെടെയുള്ള വിവരങ്ങൾ വ്യക്തമാക്കി സിറ്റി പോലീസ് കമ്മിഷണർ റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. ‘അഞ്ചുമക്കൾക്ക് പോലീസ് വിലയിട്ടു, അഞ്ചുലക്ഷം’ എന്ന തലക്കെട്ടിൽ ഒക്ടോബർ 13 ന് നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
പോക്സോ നിയമപ്രകാരമുള്ള പ്രൊട്ടക്ഷൻ ഓഫീസർ പെൺകുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണം. പരാതിയുണ്ടായാൽ നടപടി എടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഹർജി 16 ന് വീണ്ടും പരിഗണിക്കും. ഇരകളിലൊരു പെൺകുട്ടി തുടർന്ന് പഠിക്കുന്നില്ലെന്ന നിലപാടിലാണ്. പ്രൊട്ടക്ഷൻ ഓഫീസർ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഇവർക്ക് കൗൺസലിങ് നൽകണം. ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം. ആവശ്യമെങ്കിൽ കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹായം തേടാം.
കുറ്റാരോപിതരായ പോലീസുകാർക്കെതിരേ നടക്കുന്ന അന്വേഷണത്തിൽ ഇരകളുടെ മൊഴി ആവശ്യമെങ്കിൽ പ്രൊട്ടക്ഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ അവരുടെ വീട്ടിൽ വെച്ച് എടുക്കാം. ഇരകൾക്കും കുടുംബത്തിനുമുള്ള സംരക്ഷണം തുടരണമെന്നും നിർദേശമുണ്ട്. വീടുവിട്ടിറങ്ങിയ രണ്ട് പെൺമക്കളെ കണ്ടെത്താൻ ഡൽഹി സ്വദേശികളായ മാതാപിതാക്കൾ പോലീസിന്റെ സഹായം തേടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കാണാതായ പെൺകുട്ടികളെ ഡൽഹിയിൽ കണ്ടെത്തി. ഇവിടെ വെച്ച് 17 വയസ്സുള്ള പെൺകുട്ടി ബലാത്സംഗത്തിനിരയാകുകയും ചെയ്തു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് ഡൽഹി സ്വദേശികളെ പിടികൂടിയെങ്കിലും ഒരാളെ പോലീസ് ഒഴിവാക്കി. മാത്രമല്ല അറസ്റ്റിലായ ആളെക്കൊണ്ട് ഇരയെ വിവാഹം കഴിപ്പിക്കാനും പോലീസ് മാതാപിതാക്കളെ നിർബന്ധിച്ചു. പെൺകുട്ടികളെ നാട്ടിലെത്തിച്ചെങ്കിലും ഇവരെ മാതാപിതാക്കൾക്ക് കൈമാറിയില്ല. പെൺകുട്ടിയെ പീഡിപ്പിച്ചു എന്നുപറഞ്ഞ് സഹോദരൻമാരെ അറസ്റ്റ് ചെയ്യുകയും ഈ കേസ് ഒതുക്കാൻ എറണാകുളം നോർത്ത് എ.എസ്.ഐ. വിനോദ് കൃഷ്ണ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതി.
ഡൽഹിയിൽ അന്വേഷണത്തിനു പോയ പോലീസുകാരുടെ വിമാന ടിക്കറ്റും താമസച്ചെലവും പരാതിക്കാരിൽനിന്നു വാങ്ങി. ആരോപണ വിധേയനായ വിനോദ് കൃഷ്ണയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. സഹോദരന്മാർക്ക് കേസിൽ ജാമ്യം ലഭിച്ചെങ്കിലും എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയുള്ളതിനാൽ പെൺകുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കഴിയാൻ തടസ്സമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വീട്ടിലേക്ക് മടങ്ങണമെന്നും സഹോദരന്മാർ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നും പെൺകുട്ടികൾ പറഞ്ഞതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി നൽകിയ റിപ്പോർട്ടിലുണ്ട്.